സര്‍ക്കാര്‍ ഓഫീസിലെ ക്‌ളര്‍ക്കും നോവലിസ്റ്റുമായ കേശവന്‍ എഴുതുന്ന ഇ.എം.എസിനെക്കുറിച്ചുള്ള നോവലാണ് ഈ നോവലിന്റെ പ്രമേയം. തൊട്ടിലില്‍കിടന്നുകൊണ്ട് ചുമരിലെ ഇ.എം.എസ്. ഫോട്ടോ കണ്ടുകൊണ്ട് വളരുന്ന അപ്പുക്കുട്ടന്‍ ക്രമേണ ഇ.എം.എസിന്റെ ആരാധകനും ഭക്തനുമായി മാറുന്നു. ഇങ്ങനെ ധ്യാനിച്ചും ആരാധിച്ചും മറ്റു കുട്ടികളില്‍നിന്നും അപ്പുക്കുട്ടന്‍ വ്യത്യസ്തനാകുന്നു. അപ്പുക്കുട്ടനും അവനെക്കുറിച്ചെഴുതുന്ന കേശവനും ചുറ്റും സംഘര്‍ഷങ്ങള്‍ വളരുകയാണ്. ക്രമേണ എഴുത്തുകാരനും അയാളുടെ കഥാപാത്രവും ഒന്നായി തീരുന്നു. 'അച്ഛന്‍ അവരെ അപ്പു എന്നു വിളിച്ചു, അമ്മ കുട്ടന്‍ എന്നു വിളിച്ചു, നാട്ടുകാര്‍ അപ്പുക്കുട്ടന്‍ എന്നും. അങ്ങനെ നാട്ടുകാരാണ് അവന് പൂര്‍ണ്ണത നല്‍കിയത്''. മലയാള നോവല്‍ സാഹിത്യത്തിലെ വ്യത്യസ്തമായ ആഖ്യാനരീതിയാണിവിടെ നോവലിസ്റ്റും പ്രധാന കഥാപാത്രവും ഒന്നായിതീരുന്ന ഒരു രചനാകൗശലം മുകുന്ദന്‍ ആവിഷ്‌ക്കരിക്കുന്നു.