മാത്യു എന്ന പട്ടാളക്കാരനാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. മാത്യുവിന്റെ ജീവിതാനുഭവങ്ങളിലൂടെ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരത ധ്വനിപ്പിക്കുന്നു. തന്റെ ബാല്യകാല സഖിയായ തങ്കമ്മയെക്കുറിച്ചുള്ള സ്മരണകളിലാണ് സമരമുഖത്തു വച്ചുപോലും മാത്യു ആനന്ദം കണ്ടെത്തിയത്. എന്നാല്‍ തങ്കമ്മയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിക്കുന്ന മാത്യു മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നു. കൃഷിക്കാരനായി ജീവിതം തുടങ്ങുന്നു. കൃഷിനാശം അയാളുടെ സ്വപ്നങ്ങളെ തകര്‍ത്തു കളയുന്നു. പട്ടാളജീവിതത്തിന്റെയും ഗ്രാമീണജീവിതത്തിന്റെയും ഇഴകള്‍ ഭംഗിയായി കൂട്ടിയിണക്കിയതാണ് ഈ നോവലിന്റെ ഇതിവൃത്തം. ലളിതവും ഹൃദ്യവുമായ ആഖ്യാനശൈലി പാറപ്പുറത്തിന്റെ നോവലുകളുടെ സവിശേഷതയാണ്. 1963 ല്‍ ഈ നോവല്‍ ഇതേ പേരില്‍തന്നെ ചലച്ചിത്രമായിട്ടുണ്ട്.