രാക്ഷസ ചക്രവര്‍ത്തിനിയായ താടക തന്റെ രാജസന്നിധിയില്‍ രാജ്യകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതാണ് ആദ്യഭാഗം. ആര്യന്മാരായ ശത്രുക്കളെ നിഗ്രഹിക്കുന്നതിനും അവരെ ബന്ധനസ്ഥരാക്കി കൊണ്ടുവരുന്നതിനുമുള്ള കല്പനകള്‍ പുറപ്പെടുവിക്കുന്നു. മൂന്നാം രംഗത്തില്‍ വിശ്വാമിത്രന്‍ ശ്രീരാമന്റെ ജന്മോദ്ദേശ്യം താപസരെ അറിയിക്കുന്നു. നാലാം ഭാഗത്തില്‍ ദശരഥന്റെ സഭാമണ്ഡപമാണ്. അസുരനിഗ്രഹത്തിനായുള്ള വിശ്വാമിത്രന്റെ ആവശ്യം പുത്രവിരഹം ഭയന്നു ദശരഥന്‍ അതില്‍ നിന്നു പിന്മാറുവാന്‍ ശ്രമിക്കുന്നു. വിശ്വാമിത്രന്‍ കോപിഷ്ഠനായപ്പോള്‍ വസിഷ്ഠന്റെ ഉപദേശമനുസരിച്ച് പുത്രന്മാരെ അയച്ചുകൊള്ളാമെന്നു സമ്മതിക്കുന്നു. 'ആര്യാലോകാവനത്തിന്നായാര്യധര്‍മ്മ പ്രതിഷ്ഠയ്ക്കായ് ധരിയ്ക്കുവാന്‍ ധനുസ്സു ഞാനിരിപ്പോളമിതു സത്യം' എന്നു രാജകുമാരന്മാരെക്കൊണ്ടു പ്രതിജ്ഞചെയ്യിക്കുന്നു.ആറാം രംഗത്തില്‍ താടക മോഹനിദ്രയില്‍പ്പെട്ട രാമനെക്കണ്ട് അനുരാഗവിവശയായിത്തീരുന്നു. വിശ്വാമിത്രന്‍ രംഗപ്രവേശം ചെയ്ത് കൃത്യനിര്‍വ്വഹണത്തിനു പ്രേരിപ്പിക്കുന്നു. താടക രാമാന്തികത്തില്‍ എത്തി സന്ധി സംഭാഷണം നടത്തുന്നു. പിന്നീടുള്ള കഥാപുരോഗതിയില്‍ മുഖം തിരിഞ്ഞുനിന്നു താടകയെക്കാണാതെ ആ കൃത്യം നിര്‍വ്വഹിക്കുന്നു.