തൃശൂര്‍: തനി ഹിംസയെക്കാള്‍ ഭീകരമായി ബി.ജെ.പി ആന്തരിക ഹിംസയെ വളര്‍ത്തുന്നുവെന്ന് പ്രമുഖ നോവലിസ്റ്റ് എം.മുകുന്ദന്‍ പറഞ്ഞു. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ സാര്‍വദേശീയ സാഹിത്യോത്സവത്തിലെ ‘എഴുത്തുകാരുടെ ദേശം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണ് ഇത്തരം ഹിംസ നടപ്പാക്കുന്നത്. വാടകയ്ക്ക് വീട് നല്‍കാനുള്ള വിമുഖതയും വഴിനടക്കുമ്പോഴുള്ള ചോദ്യംചെയ്യലുകളുമെല്ലാം ഇത്തരം ഹിംസക്ക് ഉദാഹരണമാണെന്നും മുകുന്ദന്‍ ചൂണ്ടിക്കാട്ടിന്ന എണ്‍പതുകളിലാണ് ഡല്‍ഹിയില്‍ ഹിംസ വര്‍ധിക്കുന്നത്. തൊട്ടുമുന്‍പ് നാട്ടിന്‍പുറംപോലെയായിരുന്ന ഡല്‍ഹിയുടെ സ്വഭാവം പെട്ടെന്നു മാറി. ആംആദ്മി പാര്‍ട്ടി വലിയ പ്രതീക്ഷയാണ് നല്‍കിയിരുന്നത്. എന്നാല്‍, പിന്നീട് നിരാശയായി.
” ഞാന്‍ താമസിച്ചത് ഏറെയും നഗരത്തിലാണെങ്കിലും ഉള്ളില്‍ ഗ്രാമമാണുള്ളത്. ഇതു നശിച്ചാല്‍ എഴുത്തുണ്ടാകില്ല. ഒരാള്‍ക്ക് ചിലപ്പോള്‍ പല ദേശങ്ങളുണ്ടാകാം. മയ്യഴിയും ഡല്‍ഹിയുമാണ് എന്റെ ദേശങ്ങള്‍. എന്റെയുള്ളില്‍ എഴുതാത്ത പല നോവലുകളും സങ്കടപ്പെട്ടു കരയുന്നുണ്ട്. ചിലത് ക്ഷുഭിതരാകുന്നുമുണ്ട്. നോവലുകള്‍ പതിയെ രൂപപ്പെട്ടുവരണം. പെട്ടെന്ന് എഴുതാനാകില്ല -അദ്ദേഹം പറഞ്ഞു.