കൊല്ലം: പ്രശസ്ത സിനിമനാടക നടനും മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ അനന്തരവനുമായ രവി വള്ളത്തോള്‍ അന്തരിച്ചു. 67 വയസായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത നാടകകൃത്ത് ടി.എന്‍.ഗോപിനാഥന്‍ നായര്‍ സൗദാമിനി ദമ്ബതികളുടെ മകനാണ്. 1976ല്‍ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി ‘താഴ്‌വരയില്‍ മഞ്ഞുപെയ്തു’ എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങുന്നത്. 1986ല്‍ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്റെതായിരുന്നു. 1986ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘വൈതരണി’ എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോള്‍ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ ടി എന്‍ ഗോപിനാഥന്‍ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. തുടര്‍ന്ന് ഏതാണ്ട് നൂറോളം സീരിയലുകളില്‍ രവി വള്ളത്തോള്‍ അഭിനയിച്ചു.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1987ല്‍ ഇറങ്ങിയ സ്വാതിതിരുനാള്‍ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടര്‍ന്ന് മതിലുകള്‍,കോട്ടയം കുഞ്ഞച്ചന്‍,ഗോഡ്ഫാദര്‍,വിഷ്ണുലോകം,സര്‍ഗം,കമ്മീഷണര്‍ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നല്ലൊരു എഴുത്തുകാരന്‍ കൂടിയായ രവിവള്ളത്തോള്‍ ഇരുപത്തി അഞ്ചോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ശിശുവിഹാര്‍ മോഡല്‍ ഹൈസ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ഭാര്യഗീതാലക്ഷ്മി. രവി വള്ളത്തോളും ഭാര്യയും ചേര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി ‘തണല്‍’ എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നുണ്ട്.