തിരുവനന്തപുരം : അമൃതവര്‍ഷിണി സംഘടന സ്ഥാപിച്ച ലതാ നായര്‍ക്ക് ഈ വര്‍ഷത്തെ ‘വനിത’ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. അസ്ഥികള്‍ ഒടിഞ്ഞുനുറുങ്ങുന്ന ‘ബ്രിട്ടില്‍ ബോണ്‍’ ജനിതകരോഗം ബാധിച്ചവരുടെ പുനരധിവാസത്തിനും കൂട്ടായ്മയ്ക്കും രണ്ടു പതിറ്റാണ്ടായി തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സ്ഥാപകയും പ്രസിഡന്റുമാണു ലത.
തിരുവനന്തപുരം കവടിയാര്‍ കല്യാണിവിലാസത്തില്‍ പരേതരായ അപ്പുക്കുട്ടന്‍നായരുടെയും സരളാദേവിയുടെയും മകള്‍ ലതയുടെ ജീവിതം മാറ്റിയെഴുതിയത് വിവാഹത്തിന് ഏതാനും ദിവസം മുന്‍പു പ്രതിശ്രുത വരനുണ്ടായ അപകടമാണ്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായിരുന്ന കെ.ജി. ഗോപാലകൃഷ്ണന്‍ ഏറെക്കുറെ തളര്‍ന്ന അവസ്ഥയില്‍ ശരീരം മുഴുവന്‍ പ്ലാസ്റ്ററിട്ടു കിടക്കവെ ആശുപത്രിയില്‍ വച്ചായിരുന്നു വിവാഹം. അങ്ങനെ പങ്കാളിയുടെ പരിചരണം ജീവിതത്തിന്റെ ഭാഗമായി.