തുപ്പൽകോളാമ്പി (കാവ്യം)
പുലാമ്പള്ളിവീട്ടിൽ കുറുപ്പിന്റെ വംശം
 നിലച്ചെന്നു കണ്ടാക്കുലസ്വത്തശേഷം
 ബലംകൂടിയോരീക്കിളിക്കോട്ടുകാർക്കായ്
 സലക്ഷ്യം സമർപ്പിച്ചു കൊച്ചീക്ഷിതീശൻ.        91
ഏവം നമ്മുടെ നാട്ടുകാരിലിവരെ –
 കൂട്ടിപ്പിടിച്ചിട്ടതെൻ-
 കൈവർക്കത്തിലൊരെണ്ണമെന്നു കരുതി
 കൊച്ചിക്ഷമാവാസവൻ;
 ഈവണ്ണം പരപക്ഷമേറിയവരാ-
 ണെന്നാലുമീ വീരർ മുൻ-
 ഭാവം വിട്ടുകളിച്ചില്ലിഹ കൊടു
 ങ്ങല്ലൂർജനത്തോടഹോ!        92
എന്നോടെന്താണു ചോദിച്ചതു– ‘മറുനൃപതി-
 ക്കീഴിൽ നിൽക്കുമ്പോഴേൽക്കി’-
 ല്ലെന്നോ മുൻകോടിലിംഗപ്പടയൊടിവരീത-
 ന്നെന്തിഹ ന്യായമെന്നോ
 നന്നോർത്താൽ നിന്റെ ചോദ്യം നയമുടയ നത-
 ഭ്രൂമണേ ! കൊച്ചിവാഴും
 മന്നോർനാഥന്റെ കീഴായളവിലിവർ കരാ-
 റാദ്യമേ ചെയ്തുവെച്ചൂട        93
എന്നോ പണ്ടെക്കുപണ്ടേ കൊടിയ ഗുണമെഴും
 കോടിലിംഗേശ്വരൻ കീഴ്-
 നിന്നോരാണിജ്ജനം, കേവലമതു പടയിൽ –
 ക്കണ്ടിരിക്കാം ഭവാനും
തിന്നോരാച്ചോറ്റിൽ മണ്ണാക്കുക ബഹുവിഷമം
 തന്നെ, യങ്ങോട്ടു യുദ്ധ-
 ത്തിന്നോടാൻ മത്രേമോതീടരുതീയടിയ-
 ങ്ങൾക്കിതൊന്നുണ്ടപേക്ഷ’        94
എന്നായ് കൃതജ്ഞതയൊടായവർ ചൊന്ന വാക്കു
 നന്നായ് തെളിഞ്ഞു ശരിവെച്ചിതു കൊച്ചിരാജൻ;
 അന്നാൾമുതല്ക്കു മറുനാട്ടിൽ നടന്ന യുദ്ധ-
 ത്തിന്നാകവേ പടയിലായവർ കൂടിതാനും.        95
കുറുപ്പെന്നാപ്പേരോടഥ കളരിയിൽക്കുട്ടികളെ ന-
 ല്ലുറപ്പായ്ശ്ശസ്ത്രക്കൈ പലപടി പഠിപ്പിച്ചിടുകയും
 ചെറുപ്രായം കാട്ടിപ്പഴമപെരുകീട്ടും പല പട-
 പ്പുറപ്പാടിൽക്കൂടീടുകയുമിവ ചെയ്താരവർ ചിരം-        96
ഇത്ഥം മൂന്നാലു പോരാ തലമുറ വളരെ-
 ച്ചെന്നകാലത്തു കൊച്ചി –
 പ്പൃത്ഥിക്കീശന്നു ശൈലാംബുധിപതിയൊടെതിർ-
 ക്കേണ്ടതായ്ക്കണ്ട ലാക്കിൽ
 യുദ്ധത്തിന്നായ് സഹായിച്ചിതു മഹിതമഹാ-
 മന്ത്രി രാമയ്യനുള്ള –
 ബ്ബുദ്ധിപ്രാഗൽഭ്യമൂലം ബലധന വിഭവം
 കൊണ്ടു വഞ്ചിക്ഷിതീശൻ        97
പടച്ചിലവിനന്നുതാൻ പണമായ് –
 ക്കൊടുത്തെന്നു കൈ –
 പ്പടച്ചിലവിലേഖനംവഴി കര-
 പ്പുറം മിക്കതും
 കിടച്ചിതു കരസ്ഥമാംനിലയിൽ വ-
 ഞ്ചിരാജാവിനെ, –
 ങ്ങുടച്ചിലിതുകൊണ്ടു കണ്ടിതു കുറ –
 ച്ചു കൊച്ചീശനും        98
കൊടുങ്ങല്ലൂർ വിട്ടിങ്ങിനെ വലിയ കൊച്ചി-
 ക്ഷിതിയിൽ വാ-
 ണൊടുക്കം വഞ്ചീശപ്രജകളുടെ കൂ-
 ട്ടത്തിലിവരും
 ഒടുക്കിപ്പോരുന്നൂ കരമഖിലമാല-
 പ്പുഴയിലും
 കിടക്കുന്നുണ്ടിപ്പോളിവരുടെയ വേറീ-
 ട്ടൊരു കാലം.        99
പുരുപ്രസിദ്ധൻ പടുമുൻഷി രാമ-
 ക്കുറുപ്പു ബി. ഏ കവിയിക്കുലത്തിൽ
 പിറന്നൊരാളാ, ണതു മീ മനുഷ്യൻ
 പറഞ്ഞു കേട്ടേനൊരുനാളിലീ ഞാൻ .        100
ഏവം കാലക്രമംകൊണ്ടനവധി വകമാ-
 റ്റങ്ങൾ നാട്ടിലുണ്ടാ-
 യീവണ്ണം രാജാഭാരക്കൊടിയുടെ തലയിം-
 ഗ്ലീഷുകാർ കയ്ക്കലാക്കി;
 ആവും മട്ടിൽ സ്വധർമ്മസ്ഥിതി കുറവു വരാ-
 തോർത്തുനോക്കും ജനത്തിൽ
 കൈവർക്കത്തെന്നുമേകും കുളകരുണ കളി-
 ക്കുന്ന കാളി കടാക്ഷം .       101

Leave a Reply