തുപ്പൽകോളാമ്പി (കാവ്യം)
കയ്യും കാലും മുറിഞ്ഞും ചിലർ തലയകലെ-
 പ്പോയ് തെറിച്ചും പലേടം
 മെയ്യും കീറിച്ചൊരിഞ്ഞും രുധിരമവിടെ വീ-
 ഴുന്നു ചത്തെത്ര ലോകം  !
 വയ്യെന്നോർത്തിട്ടൊഴിയ്ക്കുന്നിതു ചിലർ , ചിലർ
 നേരാളിതൻ ജീവനാശം
 ചെയ്യുന്നേരം വരയ്ക്കും വലിയ വിരുതു കാ-
 ട്ടുന്നു നീട്ടുന്നു കുന്തം .       21
കൂട്ടത്തിന്നൊരുണർച്ചകൂടിന കൊടു-
 ങ്ങല്ലൂർ നരേശപ്പട-
 കൂട്ടത്തിന്നെതിരിട്ടു നിന്നു പൊരുതും
 വമ്പുള്ള ശത്രുക്കളെ
 നീട്ടും കുന്തമതിന്നു കേവലമിര-
 യ്‌ക്കക്കോൻ നൃപൻ തന്നൊരീ-
 നീട്ടുണ്ടെന്നു പറഞ്ഞുകൊണ്ടു ചില നാ-
 യന്മാർ നടന്നീടിനാർ.        22
ഇതിൽ കൂസുന്നുണ്ടോ കടലിനു സമാനം
 പെരുകി വ-
 ന്നെതൃക്കും മാടോർവ്വീവരനുടെ നരന്മാർ
 ചെറുതുമേ?
 അതില്ലെന്നല്ലേറ്റം വിരുതൊടെതിരിട്ടോർ-
 കളെ വധി-
 പ്പതിൽ കാണിക്കുന്നുണ്ടതിപരിചയം വി-
 സ്‌മൃതദയം.       23
ആറ്റിൻ വെള്ളമൊഴുക്കൊടൊത്തഴിമുഖ-
 ത്തെത്തുമ്പഴുണ്ടോ കടൽ-
 ക്കേറ്റത്തിന്നു കുറച്ചലാനിലയിലായ്
 കൂസാതെ ഘോഷാന്വിത,
 ചീറ്റംപൂണ്ടു നടന്നിടുന്നു പടയിൽ
 കൊച്ചിക്ഷിതീശപ്പട-
 ക്കൂറ്റന്മാർ കുതിരപ്പുറത്തടിയിൽ വ-
 ന്നേശുന്നു സേനേശരും.        24
മെച്ചം പൂണ്ടു സമസ്ത സൈന്യപതിയായ്
 മന്ത്രീന്ദ്രനാം പാലിയ-
 ത്തച്ചൻതന്നെ കരത്തിൽ വെണ്മഴുവിള-
 ക്കിക്കൊണ്ടടുക്കും വിധൗ
 ഉച്ചത്തിൽ ഭയമാർന്നു തന്നുടെ ഭട-
 ന്മാരൊന്നകന്നെന്നതിൽ
 പച്ചപ്പുഞ്ചിരിയിട്ടടുത്തിതു കൊടു-
 ങ്ങല്ലൂരിളാനായകൻ.        25
‘താനോ വൃദ്ധ, നെനിക്കുനല്ലൊരു ചെറു-
 പ്രായം, കിടാവായ്ക്കളി-
 പ്പാനോ ഭാവ, മിതെന്തു കൂത്തു? വെറുതെ
 വൈരം മുഴുപ്പിക്കൊലാ;
 മേനോനെന്തിനിതിൽക്കിടന്നു പെരുമാ-
 റീടുന്നു? ദൂരത്തു പോയ്
 മാനോത്സാഹഗുണങ്ങളുള്ള യുവവീ-
 രന്മാരെ വിട്ടീടെടോ.’        26
‘നേരമ്പോക്കരുൾ ചെയ്‌തിടാതെതിരിടാൻ
 ഭാവിപ്പതുണ്ടെങ്കിലി-
 ന്നേരമ്പോരിടുകെ’ന്നു മാത്രമുരചെ-
 യ്തപ്പാലിയത്തച്ഛനും
വീരൻ ഭൂപതിതന്നിടഞ്ചുമലുക-
 ണ്ടാവെണ്മഴുത്തണ്ടുടൻ
 ഘോരൻ ഭൂരിവിദഗ്ദ്ധഭാവമൊടിള-
 ക്കീട്ടാഞ്ഞു വീശീടിനാൻ.        27
കൊണ്ടില്ലാ കൊണ്ടുവെന്നുള്ളളവിലൊരു പണി-
 ക്കച്ചറുക്കൻ വലങ്കൈ-
 ത്തണ്ടിന്മേൽത്തട്ടി മേനോനുടെ മഴു പഴുതേ
 തന്നെ താഴത്തു വീണു;
 കണ്ടില്ലേ കൗശലം താനിതി പുനരിവനും
 മാറി മന്ദം ചിരിച്ചും –
 കൊണ്ടിയ്യാൾതൻ വലത്തെച്ചുമലിൽ നൃപനിട-
 ങ്കയ്യിനാൽകൊട്ടിതാനും.        28
ഇക്കണ്ടോരവമാനമേറ്റഥ ചവി-
 ട്ടേറ്റുള്ള പാമ്പിൻക്രമം
 കൈക്കൊണ്ടുൾക്കറവെച്ചു മേനവനുടൻ
 നേരിട്ടുചീറും വിധൗ
 ‘നിൽക്കേണ്ടെന്നുടെനേർക്കു, തന്റെ വിഷമി-
 ങ്ങേൽക്കില്ലെനി, യ്ക്കെന്റെ ക
 യ്ക്കുൾക്കൊണ്ടീടിന വാളിനങ്ങൊരിരയാ’-
 മെന്നോതി മന്നോർവരൻ .       29
ഇതി കേട്ടതുപാടു കോപമൂലം
 ധൃതികൂട്ടി ക്ഷിതിപാലമന്ത്രിസർപ്പം
 അതിധൃഷ്ടമണഞ്ഞു കൊത്തിയപ്പോ-
 ളതിലൊട്ടേറ്റു നൃപന്നു ചോരപൊട്ടി.       30

Leave a Reply