തുപ്പൽകോളാമ്പി (കാവ്യം)
എടത്തെക്കൈത്തണ്ടിൽ ചെറുതു മുറിയേ-
 റ്റോരു സമയം
 കടുത്തേറ്റം ഭാവം പതറിയെതൃവീ-
 രോത്തമനുടെ
കുടത്തേക്കാൾ കൂറ്റൻ കുടവയറിലാ-
 വാൾ മുഴുവനും
 കടത്തേണ്ടും ഭാഷയ്ക്കുടനെയൊരു നീ-
 ട്ടേകിയരചൻ.        31
തുളുമ്പിടും കുമ്പയിൽ വാൾ കടത്തി-
 പ്പിളർന്നു മേനോനുടെ ജീവസൂത്രം
 കളഞ്ഞു ഭൂപൻ കുടർമാല ചാടി-
 ച്ചിളക്കി വൈരിപ്പട കണ്ടതെല്ലാം.        32
ഇക്കർമ്മാരംഭകാലം നൃപനുടെ തിരുമെയ്
 കാത്തുനിൽക്കും പണിക്ക-
 ച്ചെക്കന്മാരാരാർത്തടുക്കുന്നരിഭടരെയരി-
 ഞ്ഞീടിനാർ നാലുപാടും
 തൃക്കൺപാർക്കുന്നനേരം നരവരനു പുറ-
 ത്തേക്കു പോണെന്നു തോന്നി-
 ച്ചൊക്കും ഭദ്രാഭടന്മാരുടയ നെടിയൊരാ-
 വേശമേശുംപ്രകാരം.        33
മുറവിളിയൊടു ചിന്നിപ്പാഞ്ഞിടും
 കൂട്ടരോടായ് –
 പ്പറിവിനവിടെയെന്തെന്തെന്നു കൊ-
 ച്ചിയ്ക്കധീശൻ
 അരിവരരെയൊരേടം കൊന്നൊടു-
 ക്കുമ്പോൾ ഞെട്ടി-
 ത്തിരിവതിനിടയായിത്തീർന്നിതീ-
 വാർത്തമൂലം .        34
മാന്യേ! മന്ത്രി മരിപ്പതും മറുനൃപൻ
 മാനം നടിയ്ക്കുന്നതും
 സൈന്യേ മാറ്റലരക്രമങ്ങളധികം
 കാട്ടുന്നതും കണ്ടുടൻ
തന്നുൾത്തട്ടിലെരിഞ്ഞുകത്തിന കടു-
 ക്രോധക്കനൽക്കട്ടതാൻ
 ചിന്നുംമട്ടു തുടുത്ത ദൃഷ്ടികളൊടൊ-
 ത്തങ്ങോട്ടുചാടീ നൃപൻ.        35
അതിനിടെയവിടെ വടക്കേ
 ക്ഷിതിഭാഗത്തോട്ടടുത്തുകേൾക്കായീ
 അധികം കോളിളകും ജലനിധിതന്റെയി-
 രമ്പൽപോലെയൊരുഘോഷം.        36
എന്തെന്നു ചിന്തിക്കുവതിന്നുമുമ്പാ-
 യന്തം പെടാതാശു വടക്കു പങ്കിൽ
 ബന്ധിച്ചിടും കൂറൊടു സൈന്യസിന്ധു
 സന്ധിച്ചുകൂടുന്നതു കണ്ടുലോകം.        37
ആരാജാവിനു ചെറ്റുവായഴിമുതൽ-
 ക്കുള്ളോരു നാട്ടിൽപ്പെടും
 ധാരാളം ബലമുള്ള നായർപടയും
 നമ്പ്രാടനാം നാഥനും
 പോരാ കൂറൊടു കാവുതീണ്ടലധികാ-
 രം കൊണ്ട കൂരിക്കുഴി-
 ക്കാരാം മുക്കുവരും രണത്തിനു തുണ-
 യ്ക്കെത്തുന്നതാണായതും.        38
പടക്കൂട്ടം കണ്ടോരളവൊളിവിലായി-
 ട്ടുരുബലം
 കൊടുക്കും ശൈലാബ്‌ധിക്ഷിതിപതിസ-
 ഹായം വഴി ജയം
 മിടുക്കോടും നേടാനെതൃനൃപനു തവ്വു-
 ണ്ടിവനിനി-
 കടുക്രോധം ചൊവ്വല്ലിതി കരുതി
 കൊച്ചിക്കരചനും.        39
അതിയായ് പറയുന്നതെന്തിനീഞാ-
 നതിസൗന്ദര്യജയക്കൊടിപ്പതാകേ!
 മതിയിന്നു കലാപമെന്നു കൊച്ചി-
 ക്ഷിതിപൻ സന്ധികഴിച്ചുപിന്തിരിച്ചു.        40

Leave a Reply