തുപ്പൽകോളാമ്പി (കാവ്യം)
അന്നേരത്തന്തണൻ വന്നണയുമവിടെയെ-
 ന്നുള്ളതോർക്കാതെതാൻ നി-
 സ്സന്ദേഹം ജാരനോടൊത്തൊരു തളിരൊളിമെ-
 ത്തപ്പുറത്താത്തമോദം
ഒന്നേറെക്കേളിയാടിച്ചിലതു കുശുകുശു
 ന്നോതിടുമ്പോൾ സ്വകാന്തൻ
 വന്നേറിക്കണ്ടുഴന്നാളവ, ളൊളിവഴിയേ
 ജാരനോ ചാടിയോടി.        61
അതുപൊഴുതു മനസ്സിന്നൊട്ടൊരാശ്വാസമായി-
 പ്പുതുമമത നടിച്ചക്കുട്ടിമാൻദൃഷ്ടിയാളും
 ‘ഇതുവിധമിവിടുന്നിപ്പാതിരക്കേകനായ് വ-
 ന്നതു കഠിന, മെനിക്കോ ഹന്ത! സന്തോഷ, മെന്നാൾ
 കള്ളപ്രേമം നടിച്ചിങ്ങനെ കളമൊഴിയാൾ
 ദുർന്നയം തട്ടിമൂടാ-
 നുള്ളബ്ഭാവം തുടങ്ങും പൊഴുതു കഴുതയാ-
 യാലുമൊന്നൂഴി ദേവൻ        62
ഉള്ളിൽപ്പൊങ്ങും പ്രകോപത്തൊടുമവനുടെമെയ്
 ചേരുമത്തന്വിയാളെ-
 ത്തള്ളിപ്പെട്ടെന്നു നീക്കീട്ടവളൊടു കടുവാ-
 ക്കിത്ഥമൊന്നാദ്യമോതി:-       63
‘എടി ! ശഠേ മതി; നിന്നുടെ ദുഷ്ടമാം
 നടവടിക്രമൊക്കെയറിഞ്ഞുഞാൻ ;
 കുടിലഭാവമഹോ! തവ കണ്ണിലും
 നെടിയതാണു മനസ്സിനു നിശ്ചയം.        64
പലപ്പൊഴും കേട്ടറിയുന്നതുണ്ടീ-
 യ്യിളപ്പമാം നിന്തൊഴിലെങ്കിലും ഞാൻ
 നിലയ്ക്കു നിന്നേൻ; മമ കണ്ണിലിന്നു
 വെളിപ്പെടാനുള്ളിടവന്നു മൂഢേ !’       65
ഇതി കാന്തൻ പറയുമ്പോൾ
 ചതികാട്ടും മന്ദഹാസഭാവമൊടും
 ‘ഇതിനെന്തു ബന്ധ’മെന്നാ
 ളതിവൈദഗ്ദ്ധ്യം വളർന്ന വരവാണി.       66
‘നിൽക്കട്ടേ ജാരനായ് നീയ്യതുമിതുമുരചെ-
 യ്തിട്ടു ഞാൻ കേട്ടതെന്ന-
 ല്ലിക്കട്ടിന്മേൽക്കിടക്കുന്നവനെയരികിൽ ഞാൻ
 കണ്ടതും കൂട്ടിടേണ്ടാ
 ധിക്കഷ്ടം ദുഷ്ടശീലേ ! പറക പറക നീ;
 നിന്റെ കോളാമ്പിയിത്താ-
 നിക്കട്ടത്തുപ്പലിത്രയ്ക്കനവധി നിറവാ-
 നെന്തു ഹാഹന്ത! ബന്ധം?       67
‘ഞാൻതന്നെ തുപ്പിയിതിലിന്നു നിറച്ചതാണു
 കാന്തന്നു മറ്റൊരുവിചാരമുദിച്ചിടേണ്ടാ;
 എന്തെന്നിലീക്കടുത’ യെന്നവൾ ചൊല്ലിടുമ്പോ-
 ളെന്തെന്നു നിഷ്ഠുരമുരച്ചു ചൊടിച്ചു വിപ്രൻ .       68
‘ഇപ്പച്ചപ്പേച്ചുരയ്ക്കുന്നതു ശഠഹൃദയേ!
 നല്ല സാമർത്ഥ്യമുള്ളി-
 ത്തുപ്പൻനമ്പൂരിയോടോ? മതിമതിയറിയും
 നിന്നെഞാൻ പണ്ടുതന്നെ;
 ഇപ്പോൾക്കാട്ടിത്തരാ’ മെന്നവളുടെ തലയിൽ
 തൽക്ഷണം ചെയ്തു വിപ്രൻ
 തുപ്പൽകോളാമ്പികൊണ്ടിട്ടരിയൊരു കുലട-
 രാജ്യപട്ടാഭിഷേകം.        69
മുടിമുതലടിയോളം തുപ്പലാറാട്ടുമൂലം
 കൊടിയ കുരുതിയാടും ചണ്ഡികാദേവിപോലെ
 കുടിലമിഴി ചുവന്നുംകൊണ്ടു നിന്നിട്ടു പിന്നെ
 ജ്ഝടിതി വെളിയിലേക്കാവേഷമോടങ്ങിറങ്ങി        70

Leave a Reply