കേശവദേവ്

മിസ്റ്റർ കേശവദേവിന്റെ ചെറുകഥകൾക്കും, ഏകാങ്കനാടകങ്ങൾക്കും, മലയാളസാഹിത്യത്തിൽ സമുന്നതമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. അവ തികച്ചും ഹൃദയാകർഷകങ്ങളാണ്. എന്നാൽ, ചിലപ്പോൾ ചില തത്ത്വങ്ങളുടെ സ്ഥാപനത്തിനും പ്രചരണത്തിനും വേണ്ടി അദ്ദേഹം കലാപരമായ ചില വിശിഷ്ടാംശങ്ങളെ ബലികഴിക്കുമെന്നേയുള്ളൂ. ജന്മനാ ഒരു നല്ല കലാകാരനായ മിസ്റ്റർ ദേവ് മേല്പറഞ്ഞ തത്ത്വസ്ഥാപനത്തിനുവേണ്ടി കലാകാരനിൽനിന്നകന്ന് ചിലപ്പോൾ ഒരു പ്രവാചകനും, മറ്റുചിലപ്പോൾ ഒരു വിമർശകനും, ചില സന്ദർഭങ്ങളിൽ ഒരു ശാസ്ത്രജ്ഞനുമാകാൻ വെമ്പലോടെ പയറ്റി പരാജയപ്പെടുന്നതും, അപ്പോൾ കല നിന്നു കണ്ണുനീർ വാർക്കുന്നതും കാണാം. അദ്ദേഹത്തിന്റെ കൃതികൾ ഗോർക്കി, ഡാസ്റ്റവസ്ക്കി, റോമനോഫ് തുടങ്ങിയ റഷ്യൻ സാഹിത്യകാരന്മാരെ അനുസ്മരിപ്പിക്കുന്നു. കലാപരമായ അംശങ്ങളെ ബലികഴിക്കാതെതന്നെ തത്ത്വസ്ഥാപനത്തിനുള്ള ഗോർക്കിയുടെ സാമർത്ഥ്യം, ദേവിൽ അത്ര പരിപൂർണ്ണമായി പ്രത്യക്ഷപ്പെടുന്നില്ല. അദ്ദേഹത്തിന്റെ ‘അന്നത്തെ നാടകം’ തുടങ്ങിയ കൃതികൾക്കു റോമേൻറോളാണ്ടിന്റെ John Christopher എന്ന ഉൽക്കൃഷ്ടകൃതിയിലെ ചില ഭാഗങ്ങളുമായി സാദൃശ്യമുണ്ട്.

എസ്. കെ. പൊറ്റെക്കാട്ട്

മിസ്റ്റർ പൊറ്റെക്കാട്ടിന്റെ ചെറുകഥകൾ, ഏറിയകൂറും അദ്ദേഹത്തിന്റെ സ്വന്തം ചിന്തയിൽനിന്നും അഭുഭവത്തിൽനിന്നും വാർത്തെടുത്തിട്ടുള്ളവയാണ്. അദ്ദേഹത്തിന്റെ ‘ക്ഷയരോഗി’ എന്ന ചെറുകഥ ലോകത്തിലെ ഏതു ചെറുകഥയോടും കിടപിടിക്കുന്ന ഒന്നാണെന്നു മലയാളികൾക്കഭിമാനിക്കാം.

ലളിതാംബിക അന്തർജ്ജനം

ശീമതി ലളിതാംബിക അന്തർജ്ജനത്തിന്റെ കഥകളും മിക്കവാറും സ്വതന്ത്രങ്ങളാണ്. കഥാകാരന്റെ ജീവിതാവലോകനത്തെക്കാളും, തെരഞ്ഞെടുക്കലിനെക്കാളും കവിയുടെ ഭാവനാവിഹാരമാണ് അവരുടെ കൃതികളെ അധികഭാഗവും വർണ്ണം പിടിപ്പിക്കുന്നത്. പ്ലോട്ടിനു പുറമേ പ്രതിഭയെ വിടുന്ന ആ പണ്ടത്തെ സമ്പ്രദായത്തിൽനിന്ന് അവരിനിയും നിശ്ശേഷം വിമുക്തയായിട്ടുണ്ടെന്നു പറഞ്ഞുകൂടാ. അതിർകവിഞ്ഞ ആദർശവാദം ഒന്നുമാത്രമേ അവരുടെ പ്രതിർഭയുടെ സ്വതന്ത്രവും സ്വച്ഛന്ദവുമായ പ്രയാണത്തിനല്പമൊരു പ്രതിബന്ധമായി നിൽക്കുന്നുള്ളു. ജീവിതചിത്രീകരണത്തിൽ അവർ അസാമാന്യമായ വൈദഗ്ദ്ധ്യം കാണിക്കുന്നുണ്ട്. എന്നാലതുതന്നെ, ആദർശാത്മാകമായ ഒരു മാർഗ്ഗത്തിലിൽകൂടി മാത്രമാകയാൽ പരിപൂർണ്ണമാണെന്നു പറയാൻ നിവൃത്തിയില്ല. തകഴിയുടെ കഥാപാത്രങ്ങളിൽ കാണപ്പെടുന്ന മനശ്ശാസ്ത്രപരമായ ഗതിവൈചിത്രങ്ങളുടെ അഭാവവും ശ്രീമതി അന്തർജ്ജനത്തിന്റെ കഥാപാത്രങ്ങൾക്കുമുണ്ട്. അവരുടെ ചെറുകഥകൾ എല്ലാം സ്വതന്ത്രങ്ങളാണെന്നു പറഞ്ഞുകൂടാ. ‘യാത്രയുടെ അവസാനം’ എന്ന കഥ ശാന്താദേവി രചിച്ചിട്ടുള്ളതും Modern Review എന്ന മാസികയിൽ പണ്ടു പ്രസിദ്ധപ്പെടുത്തിയിരുന്നതുമായ The Journey’s End എന്ന ചെറുകഥയുടെ ഗാഢസ്പർശിയായ ഒരനുകരണംതന്നെയാണ്. എന്നാൽ ആ അനുകരണത്തിൽപോലും ആ മഹതിക്കു പരിപൂർണ്ണ വിജയം സിദ്ധിച്ചിട്ടുണ്ടെന്നുള്ളതിൽ സംശയമില്ല.