സ്വച്ഛ് ഭാരത് അഭിയാന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബില്‍ ആന്‍ഡ് മിലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം സമ്മാനിച്ചു. ഈ പദ്ധതിയിലൂടെ വൃത്തിയും പച്ചപ്പ് നിറഞ്ഞതുമായ ഇന്ത്യയെ ലോകത്തിന് സംഭാവന നല്‍കിയെന്നാണ് ഫൗണ്ടേഷന്‍ ചൂണ്ടിക്കാണിച്ചത്.സുരക്ഷിതമായ ശൗചാലയങ്ങളുടെ നിര്‍മ്മാണത്തോടെ ഇന്ത്യക്ക് വന്ന പുരോഗതിയാണ് ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് സൂചിപ്പിക്കുന്നതെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ വ്യക്തമാക്കി. പാവപ്പെട്ട ജനങ്ങളുടെ ശൗചാലയ സൗകര്യങ്ങള്‍ ഉറപ്പിക്കാന്‍ നിരവധി രാജ്യങ്ങള്‍ക്ക് മാതൃകയാക്കാന്‍ സാധിക്കുന്നതാണ് സ്വച്ഛ് ഭാരത് മിഷനെന്നും ഗേറ്റ്‌സ് ഫൗണ്ടേഷന്‍ അറിയിച്ചു.അതേസമയം, ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് നരേന്ദ്ര മോഡി പറഞ്ഞു. മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്വപ്നമായ സ്വച്ഛ് ഭാരതിലേക്ക് ഇന്ത്യ കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഒന്നാം മോഡി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളൊന്നായിരുന്നു സ്വച്ഛ് ഭാരത്. 2014ലാണ് പദ്ധതി ആദ്യമായി അവതരിപ്പിച്ചത്.