ബെംഗളൂരു:ഗവേഷണ മേഖലകളിലെ നേട്ടങ്ങള്‍ക്കുള്ള ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ (ഐ.എസ്.എഫ്.) 11ാം ഇന്‍ഫോസിസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളിയായ പ്രൊഫ. മനു വി. ദേവദേവന്‍ ഉള്‍പ്പെടെ ആറുപേര്‍ക്കാണ് പുരസ്‌കാരം. സ്വര്‍ണമെഡലും പ്രശസ്തി ഫലകവും ഒരു ലക്ഷം യു.എസ്. ഡോളറും (ഏകദേശം 71 ലക്ഷം രൂപ) അടങ്ങുന്നതാണ് പുരസ്‌കാരം. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ മനു വി. ദേവദേവന്‍ ഹിമാചല്‍പ്രദേശിലെ മംഡി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(ഐ.ഐ.ടി.) സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് അസിസ്റ്റന്റ് പ്രൊഫസറാണ്. മധ്യകാല ഇന്ത്യയെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളുമാണ് ചരിത്രകാരന്‍ കൂടിയായ അദ്ദേഹത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. എന്‍ജിനിയറിങ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ്, ജീവശാസ്ത്രം വിഭാഗങ്ങളില്‍ വനിതകളായ സുനിത സരവാഗി, മഞ്ജുള റെഡ്ഡി എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു. സിദ്ധാര്‍ഥ മിശ്ര (ഗണിത ശാസ്ത്രം), ജി. മുഗേഷ് (ഭൗതിക ശാസ്ത്രം), ആനന്ദ് പാണ്ഡ്യന്‍ (സാമൂഹിക ശാസ്ത്രം) എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റുള്ളവര്‍. 2020 ജനുവരി ഏഴിന് ബെംഗളൂരുവില്‍ പുരസ്‌കാരങ്ങള്‍ നല്‍കും. നൊബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യ സെന്‍ മുഖ്യാതിഥിയാകും.