ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടു. ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി, ഭാര്യ എസ്തര്‍ ഡുഫ്‌ലൂ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. ഇവരുടെ ഗവേഷണം ആഗോള തലത്തില്‍ ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള നമ്മുടെ കഴിവിനെ മെച്ചപ്പെടുത്തി. വെറും രണ്ട് പതിറ്റാണ്ടിനുള്ളില്‍, അവരുടെ പുതിയ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചുവെന്നും ഗവേഷണത്തിന്റെ പുതിയ തലങ്ങളിലേക്ക് നയിച്ചുവെന്നും നൊബേല്‍ അക്കാദമി പറഞ്ഞു.