ഇന്ന് സജീവമായിരിക്കുന്ന ഐ.ടി. വ്യവസായം പോലുള്ള ആധുനിക വ്യവസായങ്ങളില്‍ പോലും നമ്മുടെ ചെറുപ്പക്കാരുടെ അദ്ധ്വാനത്തെ സമര്‍ത്ഥമായി ചൂഷണം ചെയ്തുകൊണ്ട്, പലപ്പോഴും മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി അത് സമര്‍ത്ഥമായി മറച്ചുവച്ചുകൊണ്ട്, മിച്ചമൂല്യമുണ്ടാക്കുന്നതിനെ കാണുന്നതിന് പലപ്പോഴും പല വിദഗ്ദ്ധന്മാര്‍ക്കുപോലും സാധിക്കാറില്ല. തൊഴിലാളിയുടെ അദ്ധ്വാനസമയം വര്‍ദ്ധിപ്പിച്ചുകൊണ്ട്, അവരുടെ അദ്ധ്വാനത്തെ പരമാവധി ഊറ്റിയെടുക്കുക എന്നതല്ലാതെ മുതലാളിത്തത്തിന് മറ്റു മാര്‍ഗങ്ങള്‍ അവശേഷിക്കുന്നും ഇല്ല.

ഈ ആധുനിക കാലത്തുപോലും മിച്ചമൂല്യത്തെക്കുറിച്ചും മനുഷ്യാദ്ധ്വാനത്തിന്റെ വിലകുറച്ച വിനിമയത്തെക്കുറിച്ചും തര്‍ക്കങ്ങള്‍ നടക്കുമ്പോഴും ഒരു നൂറ്റാണ്ടുമുമ്പുതന്നെ അത് സ്ഫടികംപോലെ വ്യക്തമായ തരത്തില്‍ മനസ്‌സിലാക്കുകയും എഴുതുകയും ചെയ്തിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് നമോവാകങ്ങള്‍ അര്‍പ്പിക്കുക മാത്രമാണ് ഒരു രാഷ്ര്ടീയവിദ്യാര്‍ത്ഥി മാത്രമായ ഞാന്‍.

* “എന്താണ്, ഒരുവന്‍ കുറെ മൂലധനം മുടക്കി ഒരു തൊഴില്‍ നടത്തുമ്പോള്‍ അതില്‍നിന്ന് ലഭിക്കുന്ന ആദായം എത്ര വലുതായിരുന്നാലും അതുണ്ടാക്കുവാന്‍ പണിയെടുക്കുന്ന വേലക്കാര്‍ക്ക് ദാരിദ്ര്യം കുറയാതെയും, മുതലാളിയായ യജമാനന് ധനം വര്‍ദ്ധിച്ചും ഇരിപ്പാന്‍ കാരണം? ഒരു സാധനത്തിന്റെ വിലയെ വര്‍ദ്ധിപ്പിക്കാന്‍ തക്കവണ്ണം അതിന്മേല്‍ വേല ചെയ്യുന്നവനായ കൂലിവേലക്കാരന്
കിട്ടേണ്ടുന്ന ന്യായമായ ആദായം ലഭിക്കുന്നില്ലെന്നും, വേലക്കാരന്റെ ഓഹരി കൂടെ മുതലാളി ഏറെക്കുറെ
കൈയടക്കിക്കൊള്ളുന്നുവെന്നും ആണ് മാര്‍ക്‌സിന്റെ അഭിപ്രായഗതി. ഈ അഭിപ്രായം സോഷ്യലിസത്തിന്റെ അധിഷ്ഠാനങ്ങളില്‍
മുഖ്യമായുള്ളത് അല്ലെങ്കില്‍ ഒന്നാമത്തേത് ആകുന്നു എന്ന് പറയാം… വേലക്കാരന്റെ പണിക്ക് കൂലി കൊടുപ്പാന്‍ മുതലാളി തന്റെ കൈയില്‍ നിന്നുതന്നെ ആദ്യം പണമെടുത്ത് ചിലവാക്കുന്നുണ്ടെങ്കിലെന്ത്? അതിനു പകരമായി വേലക്കാരന്‍ തന്റെ പണികൊണ്ട്
മുതലാളിക്ക് മുതല്‍ക്കൂടുതല്‍ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നുവല്ലോ. അപ്പോള്‍ കൂലിയുടെ ഉല്‍പത്തിസ്ഥാനം വേലക്കാരന്റെ വേല ആണെന്നല്ലാതെ, മുതലാളിയുടെ മൂലധനമാണെന്ന് എങ്ങനെ സാധിക്കും? അതിനാല്‍, മൂലധനക്കാരന്‍ തൊഴിലിലെ ആദായത്തെ
അതുണ്ടാക്കുന്ന വേലക്കാര്‍ക്ക് കൊടുക്കാതെ താന്‍തന്നെ കൈയടക്കുന്നത് ന്യായമല്ല എന്ന് സ്പഷ്ടമാകുന്നു. ഇതാണ് സോഷ്യലിസക്കാരുടെ അര്‍ത്ഥശാസ്ര്തത്തില്‍ പ്രധാനമായ തത്ത്വം. മാര്‍ക്‌സ് ഈ തത്ത്വത്തെ വിശദപ്പെടുത്തി കാണിക്കുകയാല്‍,
വ്യവസായികളുടെയിടയില്‍ അതേവരെ ഉണ്ടായിട്ടില്ലാത്ത ക്ഷോഭം ഉണ്ടാകയും, ഈ തത്ത്വം അനേകരുടെ മനസ്‌സിനെ ആവര്‍ജ്ജിച്ച് ക്രമേണ ലോകമൊട്ടുക്കു പരന്നുപിടിക്കയും ചെയ്തു.”
(ഗ്രന്ഥത്തിലെ ഭാഗം 22 ല്‍ നിന്ന്)