സ്വര്‍ഗ്ഗീയ പെസഹായുടെ അച്ചാരം

ആണ്ടുവട്ടത്തിലെ ഞായറാഴ്ചകളില്‍ ഉപയോഗിക്കുന്നത്

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.

അങ്ങയിലാണല്ലോ ഞങ്ങള്‍തന്‍ ജീവിതം
കര്‍മ്മങ്ങളസ്തിത്വമെന്നിതെല്ലാം

ഈ ലോക യാത്ര നടത്തുമീ ഞങ്ങളെ
പാലനം ചെയ്യുന്നതങ്ങു തന്നെ

നിത്യസൗഭാഗ്യ വാഗ്ദാനത്താല്‍ ഞങ്ങള്‍ക്കു
ശക്തിയും ധൈര്യവും നല്‍കിടുന്നു.

ക്രിസ്തുവെ മൃത്യു വരിച്ചോരില്‍ നിന്നേവ-
മുത്ഥാനം ചെയ്യിച്ച പാവനാത്മാ

നല്‍കും പ്രഥമ ഫലം സ്വീകരിച്ചോരാം
ഞങ്ങള്‍ക്കും സ്വര്‍ഗ്ഗീയമാം പെസഹാ

ഭംഗമെന്ന്യേനിത്യം കൊണ്ടാടുവാനുള്ള
ഭാഗ്യവും നല്‍കുമെന്നാശിക്കുന്നു.

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു.

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)