സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
അന്തമില്ലാതുള്ള ശുദ്ധി തന്‍ ശാശ്വത
സ്മാരകമായിട്ടു ശോഭിക്കാനും
നിത്യസത്യങ്ങളെ സര്‍വ്വജനങ്ങള്‍ക്കു-
മുല്‍ബോധനം ചെയ്തു വാഴുവാനും
അപ്പസ്‌തോലന്‍മാരാമടിത്തറ തന്നില്‍ നീ
സത്യസഭയെ പടുത്തുയര്‍ത്തി
ആകയാലാമോദ വായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യ ഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ