വിശ്വരാജാവായ ക്രിസ്തു

ആണ്ടുവട്ടത്തിലെ അവസാന ഞായറാഴ്ചകളില്‍ ഉപയോഗിക്കുന്നത്

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

ദൈവമേ നിന്നേക ജാതനും ഞങ്ങള്‍ തന്‍
കര്‍ത്താവുമാം യേശു ക്രിസ്തുവിന്

നിത്യ പുരോഹിത സ്‌നേഹാഭിഷേകവും
പൃഥ്‌വിതന്‍ രാജപദവും നല്‍കി.

നൈര്‍മല്യമേറുമാശാന്തിതന്‍ യാഗമായ്
ആത്മസമര്‍പ്പണം ചെയ്തു നാഥന്‍

ത്രാണകര്‍മ്മത്തിന്റെ പൂര്‍ണ്ണതയ്ക്കായേവം
പ്രാണനെ ക്രൂശില്‍ബലിയുമേകി

മന്നിലെ സര്‍വ്വവും സൃഷ്ടവസ്തുക്കളും
തന്നധികാരത്തിന്‍ കീഴിലാക്കി

സര്‍വ്വസനാതന ജീവന്റെ സാമ്രാജ്യം
താവകരാജ്യം സദാ വിശുദ്ധം

സ്‌നേഹവും നീതിയും ശാന്തിയുമേവുന്ന
സാമ്രാജ്യം അങ്ങേയ്ക്കായര്‍പ്പിച്ചല്ലോ

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)