സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
നിത്യപുരോഹിതന്‍ ക്രിസ്തുനാഥന്‍ സ്വയം
മര്‍ത്യരക്ഷയ്ക്കായി ബലിയണച്ചു
സത്യസനാതന യാഗമീ ഞങ്ങളും
നിത്യമര്‍പ്പിക്കുവാന്‍ കല്പനയായ്
ഞങ്ങള്‍ക്കായര്‍പ്പിതമേനി ഭൂജിക്കയാല്‍
ശക്തരായ്ത്തീരുന്നു ഞങ്ങളിന്നും
ഞങ്ങള്‍ക്കായ് ചിന്തിയ രക്തമുള്‍ക്കൊണ്ടിതാ
വീര്യമാര്‍ജ്ജിക്കയും ചെയ്‌വു ഞങ്ങള്‍
ആകയാലാമോദ വായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ