കോഴിക്കോട്: മാതൃഭൂമി മാനേജിങ് ഡയറക്ടറും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ എം.പി. വീരേന്ദ്രകുമാര്‍ എം.പി.(84) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. ദീര്‍ഘകാലം ജനതാദള്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. രാജ്യസഭയിലും കോഴിക്കോട്ടുനിന്ന് ലോക്‌സഭയിലും അംഗമായിരുന്ന വീരേന്ദ്രകുമാര്‍ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചു. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു.എം.പി.വീരേന്ദ്ര കുമാറിന്റെ ഭൗതിക ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന്

കല്പറ്റയിലെ പുളിയന്‍മലയിലെ വീട്ടിലെത്തിച്ചു. വീട്ടുവളപ്പില്‍ വൈകിട്ട് നാലിനാണ് സംസ്‌കാരം.
1936 ജൂലായ് 22ന് വയനാട്ടിലെ കല്പറ്റയില്‍ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാ ഗൗഡരുടെയും മരുദേവി അവ്വയുടെയും മകനായി ജനിച്ചു. വയനാട്ടില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരി കോളേജില്‍നിന്ന് ബിരുദവും മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. ബിരുദവും നേടി.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് 1979 നവംബര്‍ 11ന് മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായത്. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍, പ്രസ്ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍, ജനതാദള്‍(യു) സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 1992’93, 2003’04, 2011’12 കാലയളവില്‍ പി.ടി.ഐ. ചെയര്‍മാനും 2003’04ല്‍ ഐ.എന്‍.എസ്. പ്രസിഡന്റുമായിരുന്നു.
പതിനഞ്ചാം വയസ്സില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണാണ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തു. 1987ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. ഇതു വിവാദമായതിനെത്തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവച്ചു. കേന്ദ്ര മന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. 2004’09 കാലത്ത് പാര്‍ലമെന്റ് അംഗമായും പ്രവര്‍ത്തിച്ചു.
നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ബെസ്റ്റ് സെല്ലറുകളാണ് അവയില്‍ ചിലത്. ഹൈമവതഭൂവില്‍, ആമസോണും കുറെ വ്യാകുലതകളും, ഗാട്ടും കാണാച്ചരടുകളും, വിചിന്തനങ്ങള്‍ സ്മരണകള്‍, ആത്മാവിലേക്ക് ഒരു തീര്‍ഥയാത്ര, ഡാന്യൂബ് സാക്ഷി, ഹൈമവതഭൂവില്‍, സ്മൃതിചിത്രങ്ങള്‍ ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോള്‍, പ്രതിഭയുടെ വേരുകള്‍ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, രോഷത്തിന്റെ വിത്തുകള്‍, രാമന്റെ ദുഃഖം, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി തുടങ്ങിയവ അതില്‍പ്പെടുന്നു. അമ്പതിലേറെ പതിപ്പുകളാണ് ഹൈമതവഭൂവില്‍ എന്ന സഞ്ചാരകൃതിക്ക് ഉണ്ടായത്. കേന്ദ്രസാഹിത്യ അക്കാമദിയുടെ അവാര്‍ഡും അതിനു ലഭിച്ചു.
മറ്റു നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സി.എച്ച്. മുഹമ്മദ്‌കോയ പുരസ്‌കാരം (1991), കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് (1995), സി. അച്യുതമേനോന്‍ സാഹിത്യ പുരസ്‌കാരം (1995), മഹാകവി ജി. സ്മാരക അവാര്‍ഡ് (1996), ഓടക്കുഴല്‍ അവാര്‍ഡ് (1997), സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ് (1997), കേസരി സ്മാരക അവാര്‍ഡ് (1998), നാലപ്പാടന്‍ പുരസ്‌കാരം (1999), അബുദാബി ശക്തി അവാര്‍ഡ് (2002), കെ. സുകുമാരന്‍ ശതാബ്ദി അവാര്‍ഡ് (2002), വയലാര്‍ അവാര്‍ഡ് (2008), ഡോ. ശിവരാം കാരന്ത് അവാര്‍ഡ് (2009), സി. അച്യുതമേനോന്‍ ഫൗണ്ടേഷന്റെ കെ.വി. സുരേന്ദ്രനാഥ് അവാര്‍ഡ് (2009), ബാലാമണിയമ്മ പുരസ്‌കാരം (2009), കേശവദേവ് സാഹിത്യപുരസ്‌കാരം, കെ.പി. കേശവമേനോന്‍ പുരസ്‌കാരം (2010), കെ.വി. ഡാനിയല്‍ അവാര്‍ഡ് (2010), ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (2010), ഡോ. സി.പി. മേനോന്‍ അവാര്‍ഡ്, ഫാദര്‍ വടക്കന്‍ അവാര്‍ഡ് (2010), മള്ളിയൂര്‍ ഗണേശപുരസ്‌കാരം (2011), അമൃതകീര്‍ത്തി പുരസ്‌കാരം (2011), സ്വദേശാഭിമാനി പുരസ്‌കാരം (2011), ഡോ. കെ.കെ. രാഹുലന്‍ സ്മാരക അവാര്‍ഡ് (2012), കല (അബുദാബി) മാധ്യമശ്രീ പുരസ്‌കാരം (2012), ജസ്റ്റിസ് കെ.പി. രാധാകൃഷ്ണമേനോന്‍ പുരസ്‌കാരം (2013) കെ.കെ.ഫൗണ്ടേഷന്‍ അവാര്‍ഡ്(2014) തുടങ്ങിയവ. ഹൈമവതഭൂവിലിന്റെ ഹിന്ദി, തമിഴ് പരിഭാഷകള്‍ പ്രസിദ്ധീകരിച്ചു.
ഭാര്യ: ഉഷ വീരേന്ദ്രകുമാര്‍. മക്കള്‍: എം.വി. ശ്രേയാംസ്‌കുമാര്‍ (മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടര്‍), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കള്‍: കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബെംഗളൂരു), എം.ഡി. ചന്ദ്രനാഥ് (വയനാട്).