തിരുവല്ല താലൂക്കില്‍ നിരണം എന്ന ദേശത്ത് തൃക്കപാലീശ്വരം ശിവക്ഷേത്രത്തില്‍ നിന്ന് അല്പമകലെ സ്ഥിതിചെയ്യുന്ന കണ്ണശ്ശന്‍ പറമ്പാണ് നിരണം കവികളുടെ ജന്മസ്ഥലം.
നിരണം കവികള്‍, കണ്ണശ്ശ കവികള്‍ എന്നുമറിയപ്പെടുന്നു- മൂന്നു പേരാണ്ഃ ശങ്കരന്‍, മാധവന്‍, രാമന്‍ എന്നിവര്‍.
    മലയാളത്തിന് ആദ്യത്തെ സമ്പൂര്‍ണ്ണ രാമായണം കാഴ്ചവച്ചയാളാണ് രാമന്‍. ഭാരതം, ഭാഗവതം എന്നിവ അദ്ദേഹം സംക്ഷേപിച്ചിട്ടുണ്ട്. ശിവരാത്രി മാഹാത്മ്യം എന്നൊരു കൃതിയും രാമന്‍ രചിച്ചിട്ടുണ്ട്. രാമന്റെ കൃതികള്‍ കണ്ണശ്ശരാമായണം, കണ്ണശ്ശഭാരതം, കണ്ണശ്ശ ഭാഗവതം എന്നീ പേരുകളില്‍ അറിയപ്പെട്ടു. മുത്തശ്ശന്റെ പേര് 'കരുണേശന്‍' എന്നാണെന്ന് രാമകവി തന്റെ ഒരു ശേ്‌ളാകത്തില്‍ പറയുന്നുണ്ട്. കണ്ണശ്ശന്‍ എന്നതിന്റെ സംസ്‌കൃതീകൃത രൂപമാണ് കരുണേശന്‍. മുത്തച്ഛന്റെ പേര് കുടുംബത്തിനാകെ ലഭിച്ചതാകണം കണ്ണശ്ശകവികള്‍ക്കെല്ലം പേരിന് മുമ്പില്‍ അതു വരാന്‍ കാരണം.
നിരണത്തെ 'കരുണേശന്‍'എന്നു പേരായ ഉഭയകവീശ്വരന് സംസ്‌കൃതത്തിലും ഭാഷയിലും ഒരേപോലെ കവിത്വസിദ്ധിയുണ്ടായിരുന്നു. പക്ഷേ, ഇദ്ദേഹത്തിന്റെ കൃതികളൊന്നും കണ്ടെത്തിയിട്ടില്ല. കരുണേശന് രണ്ടു പുത്രന്മാരും മുന്നു പുത്രിമാരും ഉണ്ടായിരുന്നു. ഈ പുത്രന്മാരാണ് കവികളായ മാധവനും ശങ്കരനും. അവരുടെ മൂന്നു സഹോദരിമാരില്‍ ഇളയവളുടെ മകനാണ് രാമായണകര്‍ത്താവായ രാമന്‍.
രാമപ്പണിക്കര്‍ താന്‍ നിരണത്തുകാരനാണെന്നു വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ മാധവപ്പണിക്കര്‍ താന്‍ മലയിന്‍കീഴ് ശ്രീകൃഷ്ണന്റെ ഭക്തനാണെന്ന് പറയുന്നു.
മലയാളത്തില്‍ ആദ്യമായി ഭഗവദ്ഗീതയുടെ അര്‍ത്ഥം ചുരുക്കിപ്പറയുന്ന ഗ്രന്ഥമെഴുതിയത് മാധവനാണ്. മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമിയാണ് തന്റെ കുലദൈവമെന്ന് മാധവന്‍ പറയുന്നുണ്ട്. 'ഭാരതമാഎന്ന മഹാഭാരത സംഗ്രഹത്തിന്റെ കര്‍ത്താവാണ് ശങ്കരന്‍. വെളളാങ്ങല്ലൂര്‍ സ്വദേശിയാണ് ശങ്കരനെന്നൊരു പക്ഷമുണ്ട്. രാമന്റെ അമ്മാവന്മാരാണ് മാധവനും ശങ്കരനും എന്ന വാദത്തെ ഖണ്ഡിക്കുന്നവരുമുണ്ട്.
ഈ മൂന്നു കവികളുടെയും രചന നടന്നത് ഒരേ കാലഘട്ടത്തിലാണ്. 1385 നും 1398 നുമിടയ്ക്കുണ്ടായ ലീലാതിലകത്തിനു ശേഷമേ ഇവ ഉണ്ടാകാന്‍ ഇടയുളളൂ. എ.ഡി. 1400 നും 1500 നുമിടയ്ക്കാണ് ഭാരതമാലയും, കണ്ണശ്ശ രാമായണാദി കാവ്യങ്ങളും ഉണ്ടായത്. ഈ കൃതികളിലെ ഭാഷാ സ്വരൂപത്തിനും സാമ്യമുണ്ട്. രാമചരിത ഭാഷയില്‍ നിന്ന് ഈ പാട്ടുസാഹിത്യ കൃതികളിലെ ഭാഷകള്‍ക്കുണ്ടായ പരിണാമം ചരിത്രം സൃഷ്ടിച്ച ഒന്നാണ്. ഒറ്റ നോട്ടത്തില്‍ കടല്‍പോലെ അന്തരം തോന്നും. പാട്ടുപ്രസ്ഥാനം രാമചരിതത്തില്‍നിന്ന് ഈ കൃതികളിലേക്ക് ഒരു ഹനുമാന്‍ചാട്ടം തന്നെ നടത്തികളഞ്ഞു എന്നാണ്. പ്രൊഫ.എന്‍. കൃഷ്ണപിളള പറയുന്നത്. സംസ്‌കൃതാക്ഷരമാലയ്ക്കു പാട്ടുകവികള്‍ കല്പിച്ചിരുന്ന  അയിത്തം നീക്കി അതിഖര മൃദുഘോഷോഷ്മാക്കളായ സംസ്‌കൃതാക്ഷരങ്ങള്‍ ചേര്‍ന്ന സംസ്‌കൃതപദങ്ങള്‍ തത്സമങ്ങളായിത്തന്നെ നിര്‍ബ്ബാധം ഉപയോഗിക്കുന്ന പതിവ് ഈ പാട്ടുകളാണ് മലയാളത്തില്‍ ഉദ്ഘാടനം ചെയ്തതും ആ രീതിക്ക് മാന്യപദവി സമ്പാദിച്ചു കൊടുത്തതും. യഥാര്‍ത്ഥത്തില്‍ പാട്ടിന് ഒരു പുതിയ കാവ്യഭാഷ സൃഷ്ടിക്കുകയായിരുന്നു നിരണം കവികള്‍.
ഈ കാവ്യഭാഷയ്ക്കുണ്ടാകുന്ന അടുത്ത പരിവര്‍ത്തനമാണ് എഴുത്തച്ഛന്റെ കൃതികളില്‍ കാണുക. മണിപ്രവാളത്തിനും പാട്ടിനും തമ്മില്‍ വൃത്തത്തിലല്ലാതെ പത്തുപതിനഞ്ചു ശതമാനം വ്യത്യാസമേ കഷ്ടിച്ചു കാണൂ. ഈ കൃതികളില്‍ ആ വ്യത്യാസവുംകൂടി നീങ്ങി രണ്ടു പ്രസ്ഥാനങ്ങളും ഭാഷാപരമായി അദ്വൈതാവസ്ഥ പ്രാപിക്കുന്നു. എഴുത്തച്ഛനിലെത്തുമ്പോള്‍ വാസ്തവത്തില്‍ ഒരു പുതിയ പ്രസ്ഥാനം സാഹിത്യത്തില്‍ ആരംഭിച്ച് പ്രതിഷ്ഠിക്കുകയായിരുന്നു നിരണം കവികള്‍. ഔപചാരികമായി മാത്രമേ അവര്‍ രാമചരിതകാരന്റെ പിന്തുടര്‍ച്ചക്കാരാകുന്നുളളൂ. ഭാഷാപരമായി മാത്രമേ അവര്‍ മണിപ്രവാളത്തെ ഉള്‍ക്കൊളളുന്നുളളൂ. കാവ്യശൈലിയില്‍,  കാവ്യലക്ഷ്യത്തില്‍, രചനാപരമായ സംയമത്തില്‍,  ഗാംഭീര്യവും അന്തസ്‌സും ഗൗരവവുമായിരുന്നു അവര്‍ ആരംഭിച്ച പ്രസ്ഥാനത്തിന്റെ മുദ്രകള്‍. പാട്ട് പ്രസ്ഥാനത്തിനുമാത്രമല്ല. മലയാളകവിതയ്ക്കുതന്നെ കനവും കഴമ്പും ആദ്യമായി ഉണ്ടാക്കിയ അവരുടെ കവിതകള്‍ ഭക്തിജ്ഞാനസംയുക്തമായ അടിത്തറയോടെ ഉയര്‍ന്നുവന്നതാണ്.