അന്നേരത്തന്തണൻ വന്നണയുമവിടെയെ-
ന്നുള്ളതോർക്കാതെതാൻ നി-
സ്സന്ദേഹം ജാരനോടൊത്തൊരു തളിരൊളിമെ-
ത്തപ്പുറത്താത്തമോദം

 

ഒന്നേറെക്കേളിയാടിച്ചിലതു കുശുകുശു
ന്നോതിടുമ്പോൾ സ്വകാന്തൻ
വന്നേറിക്കണ്ടുഴന്നാളവ, ളൊളിവഴിയേ
ജാരനോ ചാടിയോടി.        61

അതുപൊഴുതു മനസ്സിന്നൊട്ടൊരാശ്വാസമായി-
പ്പുതുമമത നടിച്ചക്കുട്ടിമാൻദൃഷ്ടിയാളും
‘ഇതുവിധമിവിടുന്നിപ്പാതിരക്കേകനായ് വ-
ന്നതു കഠിന, മെനിക്കോ ഹന്ത! സന്തോഷ, മെന്നാൾ
കള്ളപ്രേമം നടിച്ചിങ്ങനെ കളമൊഴിയാൾ
ദുർന്നയം തട്ടിമൂടാ-
നുള്ളബ്‌‌ഭാവം തുടങ്ങും പൊഴുതു കഴുതയാ-
യാലുമൊന്നൂഴി ദേവൻ        62

ഉള്ളിൽപ്പൊങ്ങും പ്രകോപത്തൊടുമവനുടെമെയ്
ചേരുമത്തന്വിയാളെ-
ത്തള്ളിപ്പെട്ടെന്നു നീക്കീട്ടവളൊടു കടുവാ-
ക്കിത്ഥമൊന്നാദ്യമോതി:-       63

‘എടി ! ശഠേ മതി; നിന്നുടെ ദുഷ്ടമാം
നടവടിക്രമൊക്കെയറിഞ്ഞുഞാൻ ;
കുടിലഭാവമഹോ! തവ കണ്ണിലും
നെടിയതാണു മനസ്സിനു നിശ്ചയം.        64

പലപ്പൊഴും കേട്ടറിയുന്നതുണ്ടീ-
യ്യിളപ്പമാം നിന്തൊഴിലെങ്കിലും ഞാൻ
നിലയ്ക്കു നിന്നേൻ; മമ കണ്ണിലിന്നു
വെളിപ്പെടാനുള്ളിടവന്നു മൂഢേ !’       65

ഇതി കാന്തൻ പറയുമ്പോൾ
ചതികാട്ടും മന്ദഹാസഭാവമൊടും
‘ഇതിനെന്തു ബന്ധ’മെന്നാ
ളതിവൈദഗ്ദ്ധ്യം വളർന്ന വരവാണി.       66

 

‘നിൽക്കട്ടേ ജാരനായ് നീയ്യതുമിതുമുരചെ-
യ്തിട്ടു ഞാൻ കേട്ടതെന്ന-
ല്ലിക്കട്ടിന്മേൽക്കിടക്കുന്നവനെയരികിൽ ഞാൻ
കണ്ടതും കൂട്ടിടേണ്ടാ
ധിക്കഷ്ടം ദുഷ്ടശീലേ ! പറക പറക നീ;
നിന്റെ കോളാമ്പിയിത്താ-
നിക്കട്ടത്തുപ്പലിത്രയ്ക്കനവധി നിറവാ-
നെന്തു ഹാഹന്ത! ബന്ധം?       67

‘ഞാൻതന്നെ തുപ്പിയിതിലിന്നു നിറച്ചതാണു
കാന്തന്നു മറ്റൊരുവിചാരമുദിച്ചിടേണ്ടാ;
എന്തെന്നിലീക്കടുത’ യെന്നവൾ ചൊല്ലിടുമ്പോ-
ളെന്തെന്നു നിഷ്ഠുരമുരച്ചു ചൊടിച്ചു വിപ്രൻ .       68

‘ഇപ്പച്ചപ്പേച്ചുരയ്ക്കുന്നതു ശഠഹൃദയേ!
നല്ല സാമർത്ഥ്യമുള്ളി-
ത്തുപ്പൻനമ്പൂരിയോടോ? മതിമതിയറിയും
നിന്നെഞാൻ പണ്ടുതന്നെ;
ഇപ്പോൾക്കാട്ടിത്തരാ’ മെന്നവളുടെ തലയിൽ
തൽക്ഷണം ചെയ്തു വിപ്രൻ
തുപ്പൽകോളാമ്പികൊണ്ടിട്ടരിയൊരു കുലട-
രാജ്യപട്ടാഭിഷേകം.        69

മുടിമുതലടിയോളം തുപ്പലാറാട്ടുമൂലം
കൊടിയ കുരുതിയാടും ചണ്ഡികാദേവിപോലെ
കുടിലമിഴി ചുവന്നുംകൊണ്ടു നിന്നിട്ടു പിന്നെ
ജ്‌‌ഝടിതി വെളിയിലേക്കാവേഷമോടങ്ങിറങ്ങി        70