“നേപാളക്ഷിതിതന്നിൽ വസിക്കും
ഭൂപാലൻറെ വലിപ്പം പറവാൻ
പണ്ടൊരു കവിതക്കാരൻ പദ്യമ-
തുണ്ടാക്കി സ്തുതി ചെയ്തതു കേൾപ്പിൻ:
“പിതൃപിണ്ഡത്തെക്കൊത്തിത്തിൻമാൻ
കൊതിയേറുന്നൊരു കാക്കേ! കേൾ നീ
കൂരിരുൾ പോലെ കറുത്ത ശരീരം
ക്രൂരമിതയ്യോ! നിന്നുടെ ശബ്ദം;
പാരമസഹ്യം കേൾക്കുന്നോർക്കൊരു-
നേരവുമില്ലൊരു സൌഖ്യമിദാനീം;
കർണ്ണങ്ങൾക്കിതു കേൾക്കുന്നേരം
പുണ്ണിലൊരമ്പു തറച്ചതു പോലെ;
ഉരിയാടാതൊരു തേൻ മാവിൻമേൽ
മരുവുന്നാകിൽ നിനക്കിഹ കാക്കേ!
പെരുതായിട്ടൊരു ഗുണമുണ്ടായ് വരു-
മരുതാത്തതു പറകല്ല സഖേ! ഞാൻ;
കുയിലും കാകനുമൊരുനിറമെന്നതു
കുറവില്ലതിനു പലർക്കും ബോധം
നാദം കൊണ്ടേ നിങ്ങളു തമ്മിൽ
ഭേദമതുള്ളൂ ബലിഭോക്താവേ!
മാവിന്നഗ്രേ ചെന്നു വസിച്ചാൽ
കാകൻ നീയൊരു കോകിലമാകും
കാണികൾ നിന്നെക്കുയിൽ കുയിലെന്നൊരു
നാണിയമങ്ങു നടത്തിക്കൊള്ളും;
ആയതു വരുമോ എന്നൊരു സംശയ-
മകതാരിൽ പുനരുണ്ടാകേണ്ട!
നേപാളക്ഷിതിതന്നിൽ വസിക്കും
ഭൂപാലൻറെ ലലാടം തന്നിൽ
ചേറുപിരണ്ടതു കണ്ടാലതു വില-
വേറില്ലാത്തൊരു കസ്തൂരിക്കുറി
എന്നല്ലാതൊരു മനുജന്മാർക്കും
തോന്നുകയില്ല വിചാരിക്കുമ്പോൾ;
കുങ്കുമമണിയും തിരുനെറ്റിക്കൊരു
പങ്കം പിരൾവാനെന്തവകാശം?
ശങ്കര ശിവശിവ! ചേരാതുള്ളതു
ശങ്കിച്ചവനൊരബദ്ധക്കാരൻ
ഏറെപ്പോന്ന ജനങ്ങടെ പാലനു
ചേറെന്നുള്ളതിനെന്തവകാശം?
ചെളിയെന്നുള്ളതൊരുത്തനുപോലും
കളിയായിപ്പറവാനും മേല;
ജളനെന്നാലും സ്ഥലഭേദം കൊ-
ണ്ടുളവാകും ഗുണമെന്നിതിനർത്ഥം.”