പുഞ്ചിരിക്കൊണ്ടാവാക്കിന്നുത്തരം ചൊന്നാന്‍ വന്ന
പഞ്ചമന്‍: ‘ജാതിപ്പിശാചങ്ങെയും വിട്ടീലല്ലോ!
തീണ്ടലോ പരിവ്രാട്ടേ! ജീവിയെജ്ജീവി? ക്കെത്ര
യാണ്ടുപോയ് ഹാ ഹാ! ലോകമജ്ഞാനച്ചളിക്കുണ്ടില്‍!

ഞാനൊന്നും ധരിക്കാത്തോനെന്കിലും ചോദിക്കട്ടെ
മാനുഷന്‍ ദേഹത്തിന്കല്‌ദ്ദേഹിയേപ്പൂണ്മോനല്ലീ?
ഈ രണ്ടില്‍ത്തീണ്ടേതിന്നു? പാഞ്ചഭൗതികം ദേഹ
മാരണന്നൊപ്പം തന്നെയന്ത്യജന്നുള്ളോന്നല്ലീ?
താനൊറ്റക്കുശക്കുഴിമണ്‍കുഴച്ചല്ലീ തീര്‍പ്പൂ
മാനുഷര്‍ക്കശേഷവും ലോകേശന്‍ കളേബരം?
പെറ്റിടും മുന്‌പൊന്നുതാന്‍, ചത്തിടും പിന്‍ചെന്നുതാന്‍
മറ്റുമിമ്മണ്ണോക്കെയും; തീണ്ടലേതിടയ്ക്കിതില്‍
ദേഹിതോ പിന്നെത്തീണ്ടല്‍ ദേഹിയെ? ബ്‌ഭേദാതീത
മേകമദ്വയം ദേഹിയെന്നല്ലീ വേദാന്തോക്തി?
കതിരോന്‍ സുരയിലും സുരനിഗ്‌നഗയിലും
പ്രതിബിംബിക്കുന്നില്ലേ സമമായ് സമദര്‍ശി?
ആരെയാര്‍ക്കപ്പോള്‍ തീണ്ടലേതുപാധിയാല്‍? നമ്മ
ളൗരസാത്മജരല്ലീ ഭൂദേവിക്കഖിലരും?
മൗലികമാമിത്തത്ത്വമോര്‍ക്കാതെയല്ലീ ഭവാന്‍
ബാലിശം ‘മാറെ’ ന്നുള്ള വാക്കെന്നോടുരയ്ക്കുന്നു?
അങ്ങങ്ങേ മറന്നുപോയ്  കാശിയെ ജ്ജാതിഭ്രാന്തില്‍
ഗംഗയെ  സ്സാക്ഷാദ്വിശ്വനാഥനെ  ബ്രഹ്മത്തിനെ.
തഞ്ചത്തിലങ്ങാര്‍ന്നൊരിസ്സന്യാസിവേഷം കണ്ടു
പുഞ്ചിരിക്കൊള്‍വൂ കാലം പുലരിവ്യാജത്തിനാല്‍