മാറ് (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)
വൈമല്യം വാച്ചിടുമാ വ്യാധന്‍ തന്‍ വാക്യം പാഞ്ഞു
വാര്‍മെത്തും ഗങ് ഗയ്‌ക്കൊപ്പം ഭിക്ഷുവിന്‍ മനക്കാമ്പില്‍.
കോപമാം ചെന്തീ കെട്ടു; മോഹമാം ധൂമം നീങ്ങി;
താപസശ്രേഷ്ഠന്‍ വീണ്ടും സ്വസ്ഥനായി ശമാധീനന്‍.
ഓര്‍ക്കയും ചെയ്താന്‍: ‘ഹാ ഞാനെന്തയ്യോ പുലമ്പിനേന്‍
മൗര്‍ഖ്യത്താലിസ്സിദ്ധന്റെ മാഹാത്മ്യം ഗ്രഹിക്കാതെ?
പൊന്‍മേടത്തലയ്ക്കുമേല്‍ കാക്കതന്‍ കാഷ്ഠം വീഴാം:
നിമ്‌നമാം ഖനിക്കകം ഹീരവും വിളഞ്ഞിടാം.
താര്‍മകന്‍ തന്‍കൈക്കളി കണ്ടതാര്‍? പൊഴിക്കുന്നു
നാന്മറപ്പുന്തേന്‍മാരി നാവിനാല്‍ നായാടിയും.
കൗശികദ്വിജാഹന്താഹന്താവാം ധര്‍മ്മവ്യാധന്‍
വ്യാസനാല്‍ പ്രകീര്‍ത്തിതന്‍; തദ്വംശമേതദ്വംശം.
എന്നെയും സമ്പൂര്‍ണ്ണനായ്ത്തീര്‍ക്കുവാനിദ്ദേഹത്തിന്‍
സന്നിധാനത്തെദ്ദൈവം കല്പിച്ചാല്‍ തെറ്റെന്തതില്‍?’
ഇത്തരം ചിന്തിച്ചോതി വീണ്ടുമപ്രജ്ഞാശാലി
‘സത്യം താന്‍ ഭവദ്വാക്യം സര്‍വവും മഹത്മാവേ!
ആവതും യോഗസ്ഥനായ് വാഴ്കിലും കൂടെക്കൂടെ
ദ്ദൈവം ഞാന്‍ സ്ഖലല്‍പദന്‍ മര്‍ത്ത്യനെന്നോര്‍പ്പിക്കുന്നു.
അങ്ങയെദ്ദര്‍ശിച്ചാവാമെന്‍ ശാപവിമോചന
മങ്ങേക്കൈ തൊട്ടിട്ടാവാമെന്‍ തേരിന്‍ പുരോഗതി.
വൈശസം ചെയ്‌തേനല്ലോ ഞാനങ്ങേയ്ക്കന്തേവാസി; ധ1പ
യാചിപ്പന്‍ ക്ഷമാഭിക്ഷ യായതെന്‍ യതിവ്രതം.
എങ്ങുമിച്ചരാചരബ്രഹ്മാണ്ഡഭാണ്ഡത്തിന്ക
ലങ്ങയെക്കാണ്മോരങ്ങെന്നദ്ധ്യാത്മവിദ്യാചാര്യന്‍.
പൂജ്യപാദനായുള്ള ഗോവിന്ദഗുരുവോടും
പ്രാജ്യമാമീവിദ്യ ഞാന്‍ പാതിയേ പഠിച്ചുള്ളു.
അങ്ങുതാന്‍ തദുല്‍ഗ്രന്ഥശിക്ഷകന്‍ യാവജ്ജീവ
മങ്ങേയ്‌ക്കെന്‍ സഭാജനമദ്വൈതപ്രവക്താവേ !’
എന്നുരച്ചവന്‍ ചൊല്ലി പഞ്ചകം മനീഷാഖ്യം
പിന്നത്തെസ് സൂത്രഭാഷ്യമന്ത്രത്തിന്‍ പ്രണവമായ്.
അന്നമന്ദാനന്ദാശ്രുമഗ്‌നനാമദ്ധന്യന്നു
പുണ്യമാം ഗംഗാസ്‌നാനം പുനരുക്തമായ്ത്തീര്‍ന്നു.
Leave a Reply