കര്‍മസമാപനത്തില്‍ കര്‍മിക്കു ചെയ്യുന്ന ദാനം. പണം, വെറ്റില, അടയ്ക്ക തുടങ്ങിയവ പൂവും, നീരും കൂട്ടിയാണ് ദക്ഷിണ ചെയ്യുക.കര്‍മ്മദക്ഷിണ, തീര്‍ഥദക്ഷിണ, ക്ഷണദക്ഷിണ, ബ്രഹ്മദക്ഷിണ, അളിയദക്ഷിണ, അയലുപതിദക്ഷിണ എന്നിങ്ങനെ ദക്ഷിണയുടെ തരഭേദങ്ങള്‍. പൂജ, ഹോമം തുടങ്ങിയ കര്‍മ്മങ്ങള്‍ കഴിപ്പിച്ചാല്‍ ചെയ്യുന്നതാണ് കര്‍മ്മദക്ഷിണ. ക്ഷേത്രത്തില്‍നിന്നും പ്രസാദം വാങ്ങുമ്പോള്‍ ചെയ്യുന്നതാണ് തീര്‍ത്ഥദക്ഷിണ. വലിയ അടിയന്തിരങ്ങള്‍ക്ക് ക്ഷണിച്ചുവരുത്തിയ ഗൃഹക്കാര്‍ക്ക് ചെയ്യുന്നത് ക്ഷണദക്ഷിണ. ഹോമാദികള്‍ക്ക് ബ്രഹ്മനായിരുന്ന ആള്‍ക്ക് ചെയ്യുന്നത് ബ്രഹ്മദക്ഷിണ. നമ്പൂതിരിമാര്‍ വേളിക്ക് അളിയന്മാര്‍ക്കും അയല്‍ഗൃഹക്കാര്‍ക്കും ചെയ്യുന്ന ദക്ഷിണകളാണ് യഥാക്രമം അളിയദക്ഷിണയും അയലുപതി ദക്ഷിണയും. ഇവിടെ സൂചിപ്പിച്ചവയില്‍ കര്‍മ്മദക്ഷിണ, തീര്‍ത്ഥദക്ഷിണ ഇവയൊഴിച്ചുള്ള ദക്ഷിണകളെല്ലാം ബ്രാഹ്മണരെ സംബന്ധിച്ചുള്ളവയാണ്.ബ്രാഹ്മണര്‍, വൈദ്യര്‍, മന്ത്രവാദി, പ്രശ്‌നക്കാരന്‍ എന്നിവര്‍ക്കു ചെയ്യുന്ന ദാനത്തെ (പ്രതിഫലത്തെ)യാണ് ‘ദക്ഷിണ’ എന്നു പറയുക. മറ്റുള്ളവര്‍ക്ക് ‘കൂലി’യാണ്. തെയ്യക്കാര്‍ക്കും മറ്റും ‘കോളാ’ണ്. തമ്പുരാക്കന്മാര്‍ക്കും, ആഢ്യന്മാര്‍ക്കും ‘തിരുമുല്‍ക്കാഴ്ച’യാണ്..