നൈനിത്താളിലെ ജീവിതങ്ങളുടെ ദുഃഖങ്ങളാണ് അതിന്റെ അശാന്തി. മകന്‍ അല്‍ഫോണ്‍സ് പുറത്താക്കിയ ഡേവിഡ് മസി, കാമുകന്‍ ഗര്‍ഭിണിയാക്കി ഉപേക്ഷിച്ച റേച്ചല്‍ ജോണ്‍, ജോസിനെ സേഠ്‌സാഹബിന്റെ ഔട്ട് ഹൗസ് തരപ്പെടുത്തിക്കൊടുക്കുന്ന നെയ്യാറ്റിങ്കരക്കാരന്‍ തങ്കയ്യാ നാടാര്‍, അനുജന്‍ സാഹബിന്റെ കാമാഗ്‌നിയില്‍നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്ന അനാഥയായ ജീവന്തീദേവി(ജിബുലി) എന്ന 15 വയസ്സുകാരി, ഏതോ പണക്കാരി ഉപേക്ഷിച്ചുപോയ ജിബുലിയെ വളര്‍ത്തിയവളും ഹോട്ടല്‍ ജോലിക്കാരിയായിരിക്കെ സാഹബിനെ വലവെച്ചുപിടിച്ചവളുമായ മോഹിനി, ഔട്ഹൗസിലെ അയല്‍വാസിയും മോഹിനിയുടെ ഭര്‍ത്താവുമായ നന്ദന്‍സിങ്ങ്,
പിടിവാശിക്കാരനായ അച്ഛന്റെയും വഴങ്ങിക്കൊടുക്കാത്ത ഭാര്യയുടെയും ഇടയില്‍ നിസ്സഹായനായ അനില്‍കുമാര്‍ ചക്രവര്‍ത്തി തുടങ്ങിയവരുടെ ദുരന്തഭരിതമായ കഥകളിലൂടെ ജോസ് കടന്നുപോകുന്നു. തടാകത്തില്‍ ചാടിക്കുളിക്കാന്‍ ഒരുമ്പെടുന്ന ജോസിനെ തടഞ്ഞുകൊണ്ടാണ് മസി നോവലില്‍ കടന്നുവരുന്നത്. ഒടുവില്‍ അതേ തടാകത്തില്‍
ചാടിമരിക്കുന്ന മസിയുടെ ശവശരീരവും ജോസിന് കാണേണ്ടിവരുന്നു. തടാകത്തില്‍ വീണ റേച്ചലിനെ രക്ഷിച്ച് അവളെ ചേച്ചിയായി സ്വീകരിക്കുകയാണ് ജോസ്. റേച്ചലും മകള്‍ റോഷ്‌നിയുമായുള്ള സൗഹൃദം പുതിയ ആഹ്ലാദവും അസ്വസ്ഥതയും നല്‍കുന്നു ജോസിന്. അനുജന്‍ സാഹബിന്റെ വിരോധവും മോഹിനിയുടെ അസഭ്യവും കാരണം ജോസ്
താമസം മാറുന്നു. തന്റെ പേരുമായി ചേര്‍ത്ത് റേച്ചല്‍ അപമാനിക്കപ്പെടുന്നു. എങ്ങനെയെങ്കിലും നൈനിത്താള്‍ വിടാന്‍ ആഗ്രഹിക്കുന്ന ജോസ് ഡല്‍ഹിയിലേക്ക് മാറ്റം സ്വീകരിക്കുന്നു. 1962ലെ ചൈനീസ് ആക്രമണാരംഭത്തോടെ യൂണിഫോം ധരിച്ച് യുദ്ധരംഗത്തേക്ക് ജോസ് ട്രെയിന്‍ കയറുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്. 1972ല്‍ പണിതീരാത്ത വീട് കെ.എസ്. സേതുമാധവന്‍ ചലച്ചിത്രമാക്കി. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് പാറപ്പുറംതന്നെയായിരുന്നു. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ഫിലിം ഗോയേഴ്‌സ് അവാര്‍ഡും ഈ തിരക്കഥയ്ക്കായിരുന്നു.