ഒന്നോ അതിലധികമോ വിരുത്തവും അതിനെത്തുടര്‍ന്ന് ദീര്‍ഘമായ പാട്ടും. 279 വിരുത്തവും 3163 പാട്ടുകളുമാണുള്ളത്. ഭക്തിയല്ല, ബഹുജനങ്ങള്‍ക്ക് രസം പകര്‍ന്ന് കൊടുക്കുകയാണ് ഈ കൃതിയുടെ ലക്ഷ്യം. വില്ലടിച്ചാന്‍ പാട്ട് പോലെ ചന്ദ്രവളയമെന്ന വാദ്യ ഉപകരണത്തിന്റെ പ്രയോഗത്തോടെ വിഷ്ണുക്ഷേത്രങ്ങളില്‍ രാമകഥാപ്പാട്ട് പാടി വന്നിരുന്നു. എതുകയും മോനയും അന്ത്യപ്രാസവുമെല്ലാം ഇതില്‍ അനായാസമായി പ്രയോഗിച്ചിരുന്നു. ലീലാതിലകത്തിലെ പാട്ടുലക്ഷണത്തെ ഉല്ലംഘിച്ച് സംസ്‌കൃതാക്ഷരങ്ങള്‍ സ്വീകരിച്ച് എഴുതപ്പെട്ടതാണ് രാമകഥപ്പാട്ട്. എങ്കിലും സംസ്‌കൃതത്തിന്റെ സ്വാധീനം കണ്ണശ്ശകൃതികളെ അപേക്ഷിച്ച് ഏറെ കുറവാണ്. നല്ല തമിഴ് പണ്ഡിതനായിരുന്ന ആശാന്‍ മലയാംതമിഴിലാണ് രാമകഥ എഴുതിയത് എന്ന് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു. മലനാട്ടുതമിഴും സംസ്‌കൃതവും മാത്രമല്ല ചെന്തമിഴുകൂടി സങ്കലനം ചെയ്തുണ്ടാക്കിയ ഒരു ഭാഷാമിശ്രമാണ് ഇതിലെന്നാണ് എന്‍. കൃഷ്ണപിള്ളയുടെ അഭിപ്രായം. രാമചരിതത്തിലെ ഭാഷ തികച്ചും ക്ലാസിക് രീതിയിലുള്ള ഒരു സമ്മിശ്രമാണെങ്കില്‍ ഇത് തെക്കന്‍ തിരുവിതാംകൂറിലെ നാടോടിത്തമിഴില്‍ നാമ്പെടുത്തിട്ടുള്ളതാണെന്ന് ഡോ. കെ.എം.ജോര്‍ജ്ജ് പറയുന്നു. അനുനാസികാതിപ്രസരവും താലവ്യാദേശവും ഉള്ള രൂപങ്ങളും ഇല്ലാത്ത രൂപങ്ങളും രാമകഥപ്പാട്ടില്‍ കാണാം.