രഘുനാഥന്‍ പറളി
കേരള പ്രസ് അക്കാദമി 2014

പതിമൂന്നു വര്‍ഷം മുമ്പ് മറ്റൊരു പ്രസിദ്ധീകരണശാല ഒന്നാം പതിപ്പായി ഇറക്കിയ കൃതിയുടെ പ്രസ് അക്കാദമി പതിപ്പാണിത്. സി.പിയുടെ ആത്മകഥ എന്നോ, സിപിയെക്കുറിച്ച് സി.പി.തന്നെ എഴുതിയ പുസ്തകമെന്നോ, സിപിയെക്കുറിച്ച് പലരും എഴുതിയ പുസ്തകമെന്നോ ഇതിനെ വിശേഷിപ്പിക്കാം എന്ന് പ്രസാധകക്കുറിപ്പില്‍ കെ.സി.രാജഗോപാല്‍ പറയുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളം രാജ്യത്തിന് സംഭാവന ചെയ്ത മഹാരഥന്മാരില്‍ പ്രധാനിയാണ് സി.പി.രാമചന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകന്‍. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തനം അവസാനിപ്പിച്ച് ജീവിതസായാഹ്നത്തില്‍ സ്വദേശമായ പറളിയില്‍ തിരിച്ചെത്തി നിശ്ശബ്ദനായി ജീവിച്ച സി.പിയെ ‘കണ്ടെത്തി’ ഈ പുസ്തകത്തിന് കാരണക്കാരനായത് എഴുത്തുകാരനായ ശ്രീ.രഘുനാഥന്‍ പപറളിയാണ്.

സി.പിയെക്കുറിച്ച് ഒ.വി.വിജയന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: അക്ഷമയുടെ പ്രസരം പരത്തിയ സി.പി.രാമചന്ദ്രനെ അളക്കാനും ഉപയോഗപ്പെടുത്താനും ഡല്‍ഹിയിലെ മാധ്യമലോകം വളര്‍ച്ചയെത്തിയിരുന്നില്ല. സി.പിക്ക് എത്രയോ താഴെയാണ് സ്വാതന്ത്ര്യാനന്തരമുള്ള മാധ്യമക്കച്ചവടം അതിന്റെ കമ്പോള നീക്കങ്ങള്‍ നടത്തിയത്. അതില്‍ സി.പിക്ക് കയ്യില്ലായിരുന്നു, താല്‍പ്പര്യവുമില്ലായിരുന്നു. സമകാലിക ഭാരതത്തിലെ നാലോ അഞ്ചോ വലിയ മനുഷ്യരെ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ സംശയം കൂടാതെ അവരില്‍ ഒരാളുടെ പേര് ഞാന്‍ പറയും-പറളിക്കാരന്‍, പാലക്കാടന്‍ ചിറ്റേനിപ്പാടത്ത് രാമചന്ദ്രന്‍.