നാടകം)
വി.ടി. ഭട്ടതിരിപ്പാട്
സാമൂഹ്യ നവോത്ഥാന നായകരിലൊരാളായ വി.ടി. ഭട്ടതിരിപ്പാട് രചിച്ച പ്രസിദ്ധമായ നാടകമാണ് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്. ബ്രാഹ്മണ സമുദായത്തിലെ അനാചാരങ്ങളെ തുറന്നുകാട്ടുന്ന ഈ നാടകം 1929ലാണ് വി.ടി. രചിച്ചത്. കേരള നവോത്ഥാന പ്രസ്ഥാനത്തിന് വലിയ സംഭാവനകളാണ് ഈ നാടകം നല്‍കിയത്.
1929 ഡിസംബര്‍ 24 ന് യോഗക്ഷേമ സഭയുടെ ഇരുപത്തിരണ്ടാം വാര്‍ഷികത്തില്‍ തൃശൂരിലെ എടക്കുന്നിയിലായിരുന്നു നാടകത്തിന്റെ ആദ്യ അവതരണം. നാലുവട്ടം വേളി കഴിച്ച വൃദ്ധനായ കര്‍ക്കടകാം കുന്നത്ത് നമ്പൂതിരിക്ക് തന്റെ മകള്‍ തേതിയെ വിവാഹം കഴിച്ചുകൊടുക്കാന്‍ യാഥാസ്ഥിതികനായ വിളയൂര്‍ അപ്ഫന്‍ നമ്പൂതിരി ആലോചിക്കുന്നു. നിരവധി വിവാഹങ്ങള്‍ നടത്തിയവര്‍ക്കും വൃദ്ധരായവര്‍ക്കും മക്കളെ വിവാഹം കഴിച്ച് കൊടുക്കുന്നതാണ് അന്നത്തെ നാട്ടുനടപ്പ്. മുമ്പ് തേതിയുടെ ഇല്ലത്ത് ഓത്തുപഠിക്കാനെത്തിയ മധുരമംഗലത്ത് മാധവന്‍, തേതിയുടെയും സഹോദരന്‍ കുഞ്ചുവിന്റെയും ആത്മസുഹൃത്തായിരുന്നു. തന്റെ വിധിയാണിതെന്ന് കരുതി തേതി ദുഃഖിച്ച് കഴിയുന്നതിനിടയിലാണ് ബാല്യകാലസുഹൃത്തായ മാധവനോടുള്ള അനുരാഗം അവളില്‍ നിറയുന്നത്. സഹോദരന്‍ കുഞ്ചു ഇതുമനസ്സിലാക്കി കോടതിയെ സമീപിക്കുന്നു. പുരോഗമനവാദികളായ ചെറുപ്പക്കാര്‍ വൃദ്ധനുമായുള്ള വിവാഹം തടയാന്‍ ശ്രമിക്കുമ്പോള്‍ മറുഭാഗം അതിനനുകൂലമായി നിലകൊള്ളുന്നു. ഒടുവില്‍ കോടതിയില്‍ നിന്ന് ഇന്‍ജങ്ഷന്‍ ഓര്‍ഡര്‍ വാങ്ങി, മദ്രാസില്‍ നിന്ന് നാട്ടിലെത്തിയ മാധവന്‍ തേതിയെ വിവാഹം ചെയ്യുന്നതോടെ നാടകം അവസാനിക്കുന്നു.