(നോവല്‍)
അപ്പു നെടുങ്ങാടി

മലയാളനോവലിന്റെ പൂര്‍വരൂപങ്ങളില്‍ പ്രധാനസ്ഥാനം വഹിക്കുന്ന കൃതിയാണ് അപ്പു നെടുങ്ങാടിയുടെ കുന്ദലത. 1887 ഒക്ടോബറില്‍ കോഴിക്കോട്ടെ വിദ്യാവിലാസം അച്ചുകൂടത്തില്‍നിന്നാണ് കുന്ദലത പ്രസിദ്ധീകരിച്ചത്. ‘ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പിടിപ്പതു പണിയില്ലാത്തതിനാല്‍ നേരം പോകാതെ ബുദ്ധിമുട്ടുന്നവരായ സ്ത്രീകള്‍ക്ക് ദോഷരഹിതമായ ഒരു വിനോദത്തിന്നു ഹേതുവായിത്തീരുക’ എന്നതാണ് ഗ്രന്ഥത്തിന്റെ ഉദ്ദേശ്യമെന്ന് മുഖവുരയില്‍ പറയുന്നു.
റൊമാന്‍സ് എന്ന കഥാശാഖയില്‍പ്പെടുന്ന കൃതിയാണ് കുന്ദലത. ഏതുകാലം, ഏതു ദേശം എന്ന ചോദ്യം കുന്ദലതയെ സംബന്ധിച്ച് അപ്രസക്തമാണ്. കഥയിലെ കലിംഗം, കുന്തളം എന്നീ ദേശനാമങ്ങള്‍ക്ക് പഴയ രാജ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. നിശ്ചിതസ്ഥലകാലങ്ങളെ കുറിക്കുന്നില്ലെങ്കിലും പഴമയുടെ ഗന്ധം ഉണ്ടായിരിക്കുക എന്നത് റൊമാന്‍സുകളുടെ പ്രത്യേകതയാണ്. ഇതിവൃത്തം, പാത്രസൃഷ്ടി, സംഭവങ്ങള്‍, പശ്ചാത്തലം, വര്‍ണന, സംഭാഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാം റൊമാന്‍സിന്റെ സ്വഭാവമാണ് കുന്ദലത പിന്തുടരുന്നത്. മൃഗയ, യുദ്ധം, ഉന്നതകുലജാതരുടെ പ്രണയം എന്നിവ കുന്ദലതയില്‍ ഉണ്ട്. ശ്ലോകങ്ങളും സംസ്‌കൃതപദങ്ങളും ഇടകലര്‍ത്തിയ ലളിതമായ മണിപ്രവാളഭാഷയിലാണ് കുന്ദലത എഴുതിയിട്ടുള്ളത്.
കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ള, മൂര്‍ക്കോത്ത് കുമാരന്‍, എം.പി. പോള്‍, ഉള്ളൂര്‍ തുടങ്ങിയവര്‍ മലയാളത്തിലെ ആദ്യത്തെ നോവലായി കുന്ദലതയെ പരിഗണിക്കുന്നു. പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം കേരളവര്‍മ്മ വലിയ കോയിതമ്പുരാന്‍ കേരളപത്രികയില്‍ കുന്ദലതയെ പ്രശംസിച്ച് എഴുതി. തുടര്‍ന്ന് നിരവധി പേരുടെ പ്രശംസകള്‍ കുന്ദലതയ്ക്കുണ്ടായി. വിദ്യാവിനോദിനിയില്‍ സി.പി. അച്യുതമേനോന്‍ കുന്ദലതയെക്കുറിച്ച് മണ്ഡനനിരൂപണം എഴുതി.
തിരു-കൊച്ചി, മലബാര്‍ ഭാഗങ്ങളിലെ സ്‌കൂളുകളില്‍ കുന്ദലത പാഠപുസ്തകമായിരുന്നു.