പ്രശസ്ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയില്‍ ആവിഷ്‌ക്കരിക്കുന്നു. ഐഹികങ്ങളായ ഭ്രമങ്ങളുടെ അര്‍ത്ഥശൂന്യതയും ഭഗവദ് സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതില്‍ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. ആറ്റുനോറ്റുണ്ടായ ഓമനപ്പുത്രന്റെ ആകസ്മിക വിയോഗം പ്രാപഞ്ചികനായ ഒരു കവിയിലുണ്ടാക്കിയ അദമ്യദുഃഖത്തില്‍ നിന്നും ഉണ്ടായതാണ് ഈ കൃതിയെന്നു വിശ്വസിക്കപ്പെടുന്നു. കൃതി പൂര്‍ത്തിയാക്കിയതിനുശേഷം പൂന്താനം മേല്പ്പത്തൂര്‍ ഭട്ടതിരിയെ സമീപിക്കുകയും ജ്ഞാനപ്പാനയില്‍ എന്തെങ്കിലും തിരുത്തലുകള്‍ നടത്തേണ്ടതുണ്ടോ എന്നാരായുകയും ചെയ്തു. മലയാളത്തിലായ കാവ്യം വായിക്കാന്‍ താല്പര്യമില്ലാത്ത ഭട്ടതിരി ആവശ്യം നിരസിച്ചപ്പോള്‍ ഭഗവാന്‍ അവതരിക്കുകയും പൂന്താനത്തിന്റെ ഭക്തിയും ഭട്ടതിരിയുടെ വിഭക്തിയും തുല്യമാണെന്നരുളി ചെയ്‌തെന്നമാണ് ഐതിഹ്യം. അനുവാചക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ഒരു ദാര്‍ശനിക കാവ്യമാണിത്.

ചില വരികള്‍

' കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയമന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍
    '

' എണ്ണിയെണ്ണികുറയുന്നിതായുസ്സും മണ്ടി മണ്ടി കരേറുന്നു മോഹവും'

'കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ'