(നോവല്‍)
വൈക്കം മുഹമ്മദ് ബഷീര്‍

വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ നോവലാണ് ശബ്ദങ്ങള്‍. 1947ലാണ് നോവല്‍ പുറത്തിറങ്ങിയത്. യുദ്ധം, അനാഥത്വം, രോഗം, വിശപ്പ്, വ്യഭിചാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. സൈനികനും എഴുത്തുകാരനും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിലാണ് രചന. സൈനികന്‍ എഴുത്തുകാരനെ സമീപിച്ച് തന്റെ ജീവിതകഥ പറയുന്നു. എഴുത്തുകാരന്‍ അതെല്ലാം കുറിച്ചെടുക്കുകയും സൈനികനോട് സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു.
ഇതിവൃത്തം ഇതാണ്: നാല്‍ക്കവലയില്‍ ആരോ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ ഒരു പൂജാരി ദത്തെടുക്കുന്നു. കുഞ്ഞ് മുതിര്‍ന്നപ്പോള്‍ സൈന്യത്തില്‍ ചേര്‍ന്ന് രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കുന്നു. സിഫിലിസ് രോഗവുമായാണ് മിക്ക സൈനികരും നാട്ടില്‍ അക്കാലത്ത് തിരിച്ചെത്തിയത്. എന്നാല്‍ കഥയിലെ സൈനികന് അതുണ്ടായില്ല. സൈനികന്റെ ധീരത ഉപജീവനം കണ്ടെത്താന്‍ തുണയാകുന്നു. ലൈംഗികതയെപ്പറ്റിയുള്ള അയാളുടെ ജിജ്ഞാസയും മറ്റൊരാളുടെ ചതിയും മദ്യലഹരിയില്‍ ആദ്യമായി സ്വവര്‍ഗ്ഗരതിയിലേക്ക് നയിക്കുന്നു. അതിലൂടെ അയാള്‍ രോഗിയാകുന്നു.
ഈ നോവല്‍ അശ്ലീലമാണെന്ന പേരില്‍ ധാരാളം എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. അക്കാലത്തെ സാഹിത്യാസ്വാദകരെ ഞെട്ടിച്ച ഒരു നോവലാണിത്.