(നോവല്‍)
പോത്തേരി കുഞ്ഞമ്പു

മലയാളത്തിലെ ആദ്യകാലനോവലുകളില്‍ ഒന്നാണ് പോത്തേരി കുഞ്ഞമ്പു എഴുതിയ സരസ്വതീവിജയം. 1892 ജനുവരി 1നാണ് ഇത് പ്രസിദ്ധീകരിച്ചത്. ജാതിനിര്‍ണയത്തിന്റെ ക്രൂരതകള്‍ എടുത്തുകാട്ടാനും അധ:സ്ഥിതവിഭാഗങ്ങളെ ആധുനികവിദ്യാഭ്യാസത്തിലൂടെ ഉദ്ധരിക്കാനും വേണ്ടിയാണ് അദ്ദേഹം ഈ നോവല്‍ എഴുതിയത്.
യാഥാസ്ഥിതികനും അതിസമ്പന്നനുമായ കനശേഖരയില്ലത്ത് കുബേരന്‍ നമ്പൂതിരി പാടത്തുനിന്ന് ശ്രുതിമധുരമായ ഗാനം കേട്ട് ആകൃഷ്ടനാകുകയും ഗായകനെ അന്വേഷിക്കാന്‍ കാര്യസ്ഥനായ രാമന്‍കുട്ടി നമ്പ്യാരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. തന്റെ പറമ്പിലെ കുടികിടപ്പുകാരനായ മരത്തന്‍ എന്ന പുലയക്കുട്ടിയാണ് പാടിയതെന്നറിയുന്ന നമ്പൂതിരി കോപാന്ധനാകുന്നു. മരത്തനെ ചവിട്ടി ബോധംകെടുത്തിയ നമ്പ്യാരെ മനുസ്മൃതിയും രാമായണത്തിലെ ശംബൂകവധവും ഉദ്ധരിച്ച്
അയാള്‍ പ്രശംസിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്യുന്നു. മരത്തനെ ചവിട്ടിയിട്ടിടത്ത് ഒരു അജ്ഞാതജഡം കാണപ്പെട്ടതോടെ അത് മരത്തനാണെന്ന് ഉറയ്ക്കുകയും ആ പ്രദേശത്തെ മുസ്ലീങ്ങള്‍ അംശം അധികാരിക്ക് പരാതിനല്‍കുകയും ചെയ്യുന്നു. കുബേരന്‍ നമ്പൂതിരി ഇടപെട്ട് ആ പരാതി തമസ്‌കരിച്ചെങ്കിലും അവര്‍ അഞ്ചരക്കണ്ടിയിലെ ജോസഫ് സായിപ്പു വഴി പരാതി സബ് ഇന്‍സ്‌പെക്ടര്‍ക്കും മജിസ്‌ട്രേട്ടിനും എത്തിക്കുന്നു. രാമന്‍കുട്ടി നമ്പ്യാര്‍ 15 വര്‍ഷത്തെ തടവിന് വിധിക്കപ്പെടുകയും നമ്പൂതിരി വിശ്വസ്തഭൃത്യനായ കുപ്പന്‍ പട്ടരോടൊപ്പം ഒളിവില്‍പ്പോവുകയും ചെയ്യുന്നു.
ഒളിവില്‍ കഴിഞ്ഞ കുബേരന്‍ നമ്പൂതിരി കാശിയില്‍വെച്ച് അറസ്റ്റുചെയ്യപ്പെട്ട് തലശ്ശേരി സെഷന്‍ കോടതിയില്‍ വിചാരണയ്ക്കു വിധേയനാകുന്നു. യേശുദാസന്‍ എന്ന ജഡ്ജിയാണ് നമ്പൂതിരിയെ വിചാരണ ചെയ്യുന്നത്. ഈ യേശുദാസന്‍ പഴയ മരത്തനായിരുന്നു. നാടുവിട്ട ശേഷം കോഴിക്കോട്ടുള്ള ഒരു പാതിരിയുടെ
സഹായത്തോടെ ബീ.ഏ ജയിച്ച് പല ഉദ്യോഗങ്ങളിലിരുന്ന് ആ പദവിയിലെത്തിയതാണ്. സുഭദ്രയുടെ മകള്‍ സരസ്വതിയെ മരത്തന്‍ വിവാഹംകഴിക്കുകയും ചെയ്തിരുന്നു.