ഉപരിതലസ്പര്‍ശിയായ പ്രണയാനുഭവങ്ങള്‍ക്കുപകരം തീഷ്ണവും ചിലപ്പോഴൊക്കെ സ്‌ഫോടനാത്മകവുമായ ആത്മസംഘര്‍ഷങ്ങളാണ് തന്റെ നോവലുകളില്‍ കെ. സുരേന്ദ്രന്‍ അവതരിപ്പിക്കുന്നത്. ചക്രപാണിയില്‍ ആകൃഷ്ടയാകുന്ന സൗദാമിനി പിന്നീട് പ്രഭാകരനെ വിവാഹംകഴിക്കുന്നു. ചക്രപാണി തുളസിയെയും. രണ്ടു കുടുംബജീവിതങ്ങളും ഭദ്രമായി മുന്നോട്ടുനീങ്ങി. നിഷ്‌ക്കളങ്കയും സുന്ദരിയുമായ അമ്പിയെ പ്രഭാകരനെ ഏല്‍പ്പിച്ചിട്ടാണ് അവളുടെ അച്ഛന്‍ മരിച്ചത്. ചക്രപാണി അവളെ കളങ്കപ്പെടുത്തിയെന്നറിയുന്ന പ്രഭാകരന് ഒരേസമയം രോഷവും എന്നാല്‍ തനിക്കും അവളെ ആസ്വദിക്കണമെന്ന മോഹവും ഉണ്ടാകുന്നു. അമ്പിളിയെ രക്ഷിക്കാന്‍ വേണ്ടി മദിരാശിയിലെത്തിയ പ്രഭാകരന്‍ അവളെ തന്റെ ഇംഗിതത്തിന് വിധേയയാക്കുന്നു. ഒടുവില്‍ തന്റെ തെറ്റുകളില്‍നിന്ന് വിമുക്തനായി അമ്പിളിയെ ജയദേവന് വിവാഹംകഴിച്ചുകൊടുക്കുന്നു. വികാരേദ്ധീപകമായി ഒരു ഗാര്‍ഹിക നോവല്‍ എന്നിതിനെ വിശേഷിപ്പിക്കാം.