കേരളത്തനിമയാര്‍ന്ന കലാരൂപങ്ങളുടെ ആന്തരചൈതന്യം ആവാഹിച്ചുകൊണ്ട് കോവിലന്‍ രചിച്ച നോവലാണിത്. തോറ്റങ്ങളിലെ നായിക ഉണ്ണിമോള്‍ പരിണയിക്കാനാഗ്രഹിച്ചത് ഓടപ്പഴത്തിന്റെ നിറമുള്ള നാരായണനെയാണ്. പക്ഷെ അവള്‍ക്ക് കിട്ടിയത് കറമ്പനും ഭാവനാശൂന്യനുമായ ചെന്നപ്പനെയാണ്. ഇനിയുള്ള അവളുടെ പ്രതീക്ഷ, അവളുടെ മകള്‍ ദേവയാനിക്ക് നാരായണന്റെ മകന്‍ നിജവിനെ വിവാഹം കഴിക്കാനാകുമോ എന്നുള്ളതാണ്. മൂത്തമകന്‍ ഗോപി എത്തേണ്ടിടത്ത് എത്തിയിട്ടില്ല. ഇളയമകന്‍ ദിവാകരന്‍ ഒരു കോമരമാണ്. പെണ്‍മക്കളായ മാലു, നന്ദിനി, ദേവയാനി എന്നിവര്‍ക്ക് വിവാഹമായിട്ടില്ല. ചെന്നപ്പന്റെ മുഖ്യ ആദായമാര്‍ഗമാകട്ടെ വീട്ടിലെ പെണ്‍പട്ടിയുടെ കുഞ്ഞുങ്ങളെ വില്‍ക്കലാണ്. ഉണ്ണിമോളുടെ ജീവിതം ഇരുട്ടുനിറഞ്ഞതായി തീര്‍ന്നിരിക്കുന്നു. ഉണ്ണിമോളുടെ കുഞ്ഞാങ്ങളയ്ക്ക് ജീവിതസൗകര്യങ്ങളുണ്ട്. നാരായണന്റെ മകന്‍ നല്ലനിലയിലാണ്. സൗവര്‍ണ്ണവിഗ്രഹത്തിനു പകരം അഞ്ജനക്കല്ലു കിട്ടിയ ഉണ്ണിമോളുടെ ജീവിതകഥയാണ് തോറ്റങ്ങള്‍.