ഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കവി വി. മധുസൂദനന്‍ നായര്‍ക്കും ശശി തരൂര്‍ എം.പിക്കും. ‘അച്ഛന്‍ പിറന്ന വീട്’ എന്ന കാവ്യത്തിനാണ് വി. മധുസൂദനന്‍ നായര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ഇംഗ്ലീഷ് വിഭാഗത്തില്‍ ‘ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ്’ എന്ന നോണ്‍ ഫിക്ഷന്‍ പുസ്തകത്തിന് ശശി തരൂര്‍ എം.പി പുരസ്‌കാരത്തിനര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ നടക്കുന്ന സാഹിത്യ അക്കാദമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങില്‍ വെച്ച് ഫെബ്രുവരി 25ന് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഡോ. ചന്ദ്രമതി, എന്‍.എസ്. മാധവന്‍, പ്രൊഫ. എം. തോമസ് മാത്യു. എന്നിവരടങ്ങിയ ജൂറിയാണ് മലയാളവിഭാഗത്തില്‍ പുരസ്‌കാരം നിശ്ചയിച്ചത്. ഡോ. ജി.എന്‍. ദേവി, പ്രൊഫ. കെ. സച്ചിദാനന്ദന്‍, പ്രൊഫ. സുഗന്ധ ചൗധരി എന്നിവരടങ്ങിയ ജൂറിയാണ് ശശി തരൂരിന്റെ കൃതി തിരഞ്ഞെടുത്തത്. ഇതടക്കം 23 ഭാഷകളിലെ പുരസ്‌കാരമാണ് സാഹിത്യ അക്കാദമി പ്രഖ്യാപിച്ചത്. നന്ദ കിഷോര്‍ ആചാര്യ( ഹിന്ദി ), ചോ. ദര്‍മന്‍( തമിഴ്), ബണ്ടി നാരായണ സ്വാമി( തെലുങ്ക്), ചിന്മോയ് ഗുഹ( ബംഗാളി) തുടങ്ങിയവരും പുരസ്‌കാരത്തിനര്‍ഹമായി.