46. ചാടിച്ചരിക്കും മനക്കുഞ്ഞിനെ
കൂടിച്ചു യോഗ മണിമെത്തമേൽ
പാടിയുറക്കുന്ന പണ്ഡിതനെൻ ഗുരു-
ആടലകന്നവൻ യോഗപ്പെണ്ണെ!- മല-
വേടനായാലെന്തു ജ്ഞാനപ്പെണ്ണെ!

47. സത്യമെന്നുള്ള ലിപിദ്വയത്തെ
കൃത്യമായിട്ടോർത്തു പോരുന്നവൻ
ഉത്തമനാണു, മമ ഗുരുനാഥനാം
സത്തമനുമവൻ യോഗപ്പെണ്ണെ!- ഒരു
മേത്തനായാലെന്തു ജ്ഞാനപ്പെണ്ണെ!

48. പ്രാണങ്ങൾ നിന്നു മനം ലയിച്ചു
കാണുവാനുള്ള കഥകൾ കണ്ടു
തൂണുപോലല്പം ചരിക്കാതിരിക്കുന്നോ-
നാണുമമ ഗുരു യോഗപ്പെണ്ണെ!- അവൻ
പാണനായാലെന്തു ജ്ഞാനപ്പെണ്ണെ!

 

49. കായത്തിലുള്ള പരാശക്തിയെ
കാലാത്തെ കണ്ടു കണ്ടാനന്ദിപ്പോൻ
നായരായാലെന്തു, തീയ്യനായാലെന്തു,
മായമല്ലെൻ ഗുരു യോഗപ്പെണ്ണെ!- ഒര-
മേയനാണദ്ദേഹം ജ്ഞാനപ്പെണ്ണെ!

50. ആട്ടാതെ ലോകത്തെയന്തികത്തിൽ
കൂട്ടിയണച്ചുപദേശിക്കുന്നോൻ
ഒരു വിപ്രനായാലും ചണ്ഡാളനായാലും
ഗുരുവാണെനിക്കവൻ യോഗപ്പെണ്ണെ!- ലോക
ഗുരുവായതുമവൻ ജ്ഞാനപ്പെണ്ണെ!