76. മാടിനെക്കണ്ടാ ലരികിലേയ്ക്ക്
മാടിവിളിച്ചു നമസ്കരിക്കും
ഓടിക്കും മനുജാതിനികരത്തെ പാർശ്വത്തിൽ
കൂടിപ്പോയാലപ്പോൾ യോഗപ്പെണ്ണേ!- ഏതോ
രേടിൽക്കണ്ടീച്ചട്ടം? ജ്ഞാനപ്പെണ്ണേ!

77. നാൽക്കാലികളിലും താഴെയെന്നോ
ഇക്കാണും മാനുഷസോദരന്മാർ!
ഇക്കാലത്തിരുപതാം നൂറ്റാണ്ടിലുമിതു
നീക്കാറായില്ലല്ലോ യോഗപ്പെണ്ണേ!- എന്തോ
രാൾക്കാരാണു നിങ്ങൾ ജ്ഞാനപ്പെണ്ണേ!

78. തീണ്ടലായിടുന്നോരജ്ഞാനം
കൊണ്ടുഭവിച്ചിടുമാപത്തുകൾ
ഉണ്ടോ പറഞ്ഞാലൊടുങ്ങുന്നു? മൂന്നുനാ-
ലുണ്ടു ദൃഷ്ടാന്തങ്ങൾ യോഗപ്പെണ്ണേ!- അതു
കണ്ടവരുണ്ടു പോൽ ജ്ഞാനപ്പെണ്ണേ!

 

79. പണ്ടൊരു ചേകവർ പാതിരാവിൽ
കുണ്ടു വഴിയേ നടന്നീടുമ്പോൾ
പണ്ടാരപ്രേതത്തെ താങ്ങി നാലഞ്ചുപേർ
മണ്ടി വരുന്നല്ലോ യോഗപ്പെണ്ണെ!- അതു
കണ്ടാൽ കഥ തീരും ജ്ഞാനപ്പെണ്ണെ!

80. സാഹസം ചൊല്ലി മൃതശരീര
വാഹക ലോകമണഞ്ഞിടുമ്പോൾ
മോഹാന്ധനായ്തീയ്യൻ മുന്നോട്ടു പാഞ്ഞപ്പോൾ
ഹാഹാരവും കേട്ടു യോഗപ്പെണ്ണെ!- കേട്ടാൽ
മോഹാലസ്യപ്പെടും ജ്ഞാനപ്പെണ്ണെ!