അതുമിതും

 

വിണ്ണാറ്റിൻ വെള്ളത്തോടൊതുന്നു ചാരായം  : “നിന്നിൽ നിന്നെൻ നിലയെത്ര മെച്ചം  ! ആരെയും തീരാത്ത ദാഹത്തിൽ വീഴ്ത്തുവോ– നാരെയും ഭ്രാന്തിൽ ഞാൻ മത്താടിപ്പോൻ

 

നിന്നെക്കൊണ്ടെന്താവും?” മൂകമാം ഗംഗാം- ബു
കണ്ണുനീർ തൂകുന്നു കാരുണ്യത്താൽ.

സാധ്വിയോടോതുന്നു ധൂളിപ്പെ”ണ്ണെന്നെ നീ
പാർത്തുവോ? ഞാനെത്ര ഭാഗ്യമുള്ളോൾ!
ഏതു പൂമ്പാറ്റയെൻ മെയ്‌ത്തീയിൽ വേകുന്നീ–
ലേതുകൈക്കോടു ഞാനേകുന്നീല!
ആനന്ദമെന്തു നീ കണ്ടു?” തൻ കാതിൽക്കൈ–
യാനതവക്‌ത്രയായ് വയ്‌പൂ സാധ്വി.

വൈദ്യനോടോതുന്നു പോരാളി: “ഞാനെത്ര
കീർത്തിമാൻ! കൈനിലച്ചുണ്ടെലി നീ.
ഏതൊരു മെയ്യിലും പായുവോന്നെൻ ശസ്ര്‌ത-
മാതുരൻതന്മെയ്യിൽ നിന്റെ ശത്രം
ഞാനല്ലീ നിൻ വൃത്തി പാലിപ്പോൻ?” പുഞ്ചിരി
താനറിഞ്ഞീടാതെ കൊൾവൂ വൈദ്യൻ.

യോഗിയോടോതുന്നു വിത്തേശൻ: “ഞാനത്രേ
യോഗവാൻ; നീയല്ലീ പിച്ചതെണ്ടി?
മേടയും മെത്തയും ധാന്യവും നാണ്യവും
പേടമാൻ നേർമിഴിമാരുമെന്യേ
എന്തിന്നു ജീവിതം?” താപസൻ ലോകത്തി–
ന്നന്ധതയോർത്തുനിന്നംബരപ്പൂ.

ഭൗതികവിജ്‌ഞാനമദ്ധ്യാത്മജ്‌ഞാനത്തോ–
ടോതുന്നു: “സോദര! പോരും ധ്യാനം!
ലോകത്തിന്നുൽഗതി ഞാനല്ലീ സാധിപൂ?
ദേഹിക്കു ദൈവത്തിൻ മേന്മ ചേർപ്പൂ?
പാഴ്‌ക്കിനാവെന്തുണ്ടു നേടുവാൻ?” ആ വാക്കു
കേൾക്കുന്നീലദ്ധ്യാത്മജ്‌ഞാനമേതും.