നിന്ദാലേശം നിനയ്ക്കാതിതിനു മറുപടി
ശ്ലോകമെത്തിച്ചുകണ്ടി-
ല്ലെന്നാലേതെങ്കിലും തൻ പരിഭവമെഴുതാ-
മെന്നുവെച്ചന്നു നീതാൻ
പിന്നാലേ വിട്ട പദ്യങ്ങളുമഴകിലുടൻ
കണ്ടു മിണ്ടാതിനിത്തെ-
ല്ലെന്നാലും പിൻവലിച്ചിങ്ങനെ മരുവുകയ-
ല്ലെന്നു ഞാനൊന്നുറച്ചു.        16

രണ്ടാംവട്ടമയച്ച പദ്യതതിയിൽ
കാണിച്ചൊരാശങ്കകൾ-
ക്കണ്ടാം സമ്പ്രതി സാധുവാകിയ സമാ-
ധാനങ്ങൾ ധാരാളമായ്
കൊണ്ടാടിബ്ബത! മുമ്പിൽ ഞാനവ പറ-
ഞ്ഞീടുന്നു പിന്നെ ക്രമം-
കൊണ്ടാക്ഷേപവുമുണ്ടു പുഷ്പമിളിത-
ശ്ലോകത്തിനാകെത്തുലോം.        17

ഒട്ടും തെറ്റില്ലിതിന്നെന്നൊരു പൊഴുകിലുമി-
ങ്ങോർത്തുമല്ലെന്റെ കൈയിൽ
കിട്ടീടാഞ്ഞിട്ടുമല്ലെന്നറിയുക പറയാം
ശങ്കവിട്ടെൻ കവിത്വം!

 

കെട്ടും പൊട്ടിച്ചുമല്ലിന്നയി! തവ വിടുവി‌-
ഡ്ഡിത്വമൊന്നങ്ങു ചിന്തി‌-
ച്ചിട്ടാണാഹന്ത! മിണ്ടാതിവിടേ മരുവിടാൻ
ബന്ധമെൻ ബന്ധുമൗലേ!        18

ഉൽകൃഷ്ടോജ്ജൃംഭിതാഭ്രാവലി കൊടിയ കൊടും-
കാറ്റിനാൽക്കൂട്ടിമുട്ടി –
ദ്ദിക്കെട്ടും തട്ടി വെട്ടുന്നിടികളുടനുടൻ
കേൾക്കുകിൽ കേസരീന്ദ്രൻ
മെക്കെട്ടൂക്കോടു ചാടീട്ടലറുമൊരു കുറു-
ക്കൻ കുരച്ചീടുകിൽച്ചെ –
ന്നക്കൂട്ടത്തിൽ കുരയിക്കില്ലവനവമതി വ –
ന്നേക്കുമെന്നോർക്കയാലേ.        19

ഭീമശ്രീകൃഷ്ണപാർത്ഥപ്രഭൃതികളെതിരി-
ട്ടാലുമൊട്ടും മടക്കം
ഭീമശ്രീജാഹ്നവീനന്ദനനണയുകയി-
ല്ലേവമാണാവിശിഷ്ടൻ
ശ്രീമൽ ബാണം ശിഖണ്ഡിക്കഭിമുഖവഴിപോ-
കില്ല നാണിച്ചുവെന്നോ-
ർത്തോമൽചാപം നിലത്തിട്ടടലതിലുടന-
ന്നെന്തഹോ പിന്തിരിച്ചു.        20