സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
ക്രിസ്തുനാഥന്‍ തന്റെ ശിഷ്യരുമൊന്നിച്ചു
അത്താഴമന്നു കഴിച്ച രാവില്‍
രക്ഷാകരമായ ക്രൂശിന്റെ സ്മാരകം
സ്ഥാപിച്ചു രക്ഷകന്‍ ജീവനാഥന്‍
ഹൃദ്യവും പൂര്‍ണ്ണവുമായൊരു യാഗയായ്
തന്നെത്തന്നെ നാഥന്‍ കാഴ്ചവച്ചു
ആരാധ്യമായൊരു കൂദാശയാലങ്ങു
വിശ്വാസികളെ പവിത്രരാക്കി
ഏകലോകത്തില്‍ വസിക്കുന്ന മര്‍ത്യരെ
ഏകസ്നേഹത്തില്‍ ഒരുമിപ്പിച്ചു
വിസ്മയനീയ രഹസ്യം നിറഞ്ഞൊരു
സദ്യയിലല്ലോ നാം പങ്കുകൊള്‍വൂ
ഈ ദിവ്യഭോജന മാധുര്യാസ്വാദനം
സ്വര്‍ഗ്ഗ വിരുന്നിലേയ്ക്കാനയിപ്പൂ
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ