സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍ പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍ പിതാവേ
ക്രിസ്തുനാഥന്‍ സ്‌നേഹവായ്‌പോടെ ഞങ്ങള്‍ക്കായ്
ആത്മാര്‍പ്പണം ചെയ്തു ക്രൂശിതനായ്
കുത്തിത്തുറന്നു തിരുവിലാവില്‍ നിന്നും
രക്തവും നീരും ചൊരിഞ്ഞുതന്നു
കൂദാശതന്നുറവാണാ ഹൃദയമെ-
ന്നാഹ്‌ളാദപൂര്‍വ്വം വെളിപ്പെടുത്തി
രക്ഷകന്‍ തന്റെ ഹൃദയത്തില്‍ നിന്നുമാ
രക്ഷതന്‍ നീരു കുടിച്ചു ഞങ്ങള്‍
സംതൃപ്തരാവാനിടനല്‍കിയെന്നതില്‍
സന്തതം അങ്ങേ നമിച്ചിടുന്നു
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ