മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തുമായിരുന്നു കാനം ഇ.ജെ. എന്നറിയപ്പെടുന്ന ഇ.ജെ. ഫിലിപ്പ്.
നേത്രരോഗവിദഗ്ദ്ധനായിരുന്ന കാനം പടിഞ്ഞാറ്റുപകുതിയിലെ ഫീലിപ്പോസ് ആശാന്റെ കൊച്ചു മകനായിരുന്നു. കങ്ങഴ ഹൈസ്‌കൂളില്‍ നിന്നും മലയാളം ഹയര്‍ പാസ്സായ ഫിലിപ്പ് പട്ടാളത്തില്‍ ചേര്‍ന്നു. തിരിച്ചു വരുമ്പോള്‍ ബി ക്‌ളാസ് മെഡിക്കല്‍ പ്രാക്റ്റീഷണറാകാന്‍ യോഗ്യത നേടിയിരുന്നുവെങ്കിലും സാഹിത്യവാസന ഉണ്ടായിരുന്നതിനാല്‍ കാനം സി.എം.എസ് മിഡില്‍സ്‌കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു. പിന്നീട് മുണ്ടക്കയം, കുമ്പളാംപൊയ്ക, കോട്ടയം എന്നിവിടങ്ങളിലെ സി.എം.എസ്. സ്‌കൂളുകളില്‍ ജോലി നോക്കി. പിന്നീട് മനോരമയില്‍ ചേര്‍ന്ന് അവര്‍ക്ക് വേണ്ടി നോവലുകള്‍ എഴുതിത്തുടങ്ങി. 1967ല്‍ സ്വന്തമായി 'മനോരാജ്യം' എന്ന വാരിക തുടങ്ങി. കാട്ടുമങ്ക, ഹൈറേഞ്ച് തുടങ്ങിയ നോവലുകള്‍ ഏറെ പ്രീതിനേടി. അറുപതുകളിലെ കൗമരപ്രായക്കരായ മലയാളികളില്‍ വായനാശീലം വളര്‍ത്തിയത് കാനം ഈ.ജെയും മോഹന്‍ ഡി. കങ്ങഴയും മുട്ടത്തു വര്‍ക്കിയുമായിരുന്നു. വായനക്കാരെ ആകര്‍ഷിക്കാനുള്ള മസാല ചേര്‍ത്തു ആദ്യമായി 'നീണ്ടകഥകള്‍' സൃഷ്ടിച്ചത് കാനം ഇ.ജെയാണ്. തിരുവല്ലയിലെ അമ്മാളുകുട്ടി കൊലക്കേസ്സ് ആധാരമാക്കി എഴുതിയ 'ഭാര്യ' ഏറെ ജനപ്രീതി നേടി. ഉദയാ ഈ നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച അതേ പേരിലുള്ള ചലച്ചിത്രം വളറെ പ്രസിദ്ധമായി. സത്യനും രാഗിണിയും ആയിരുന്നു താരങ്ങള്‍. വയലാര്‍ ഈ ചിത്രത്തിനു വേണ്ടി എഴുതിയ 'പെരിയാറേ', 'ഓമനക്കൈയ്യിലൊരൊലിവില കൊമ്പുമായ്' എന്നീ ഗാനങ്ങള്‍ ശ്രദ്ധേയമായി. 7 നാടകങ്ങളും 2 കവിതാസമാഹാരങ്ങളും നൂറില്‍പ്പരം നോവലുകളും കാനത്തിന്റേതായിട്ടുണ്ട്. 23 നോവലുകള്‍ എണ്ണം ചലച്ചിത്രങ്ങളാക്കി. എല്ലാറ്റിനും തിരക്കഥ എഴുതി. 5 ചിത്രങ്ങള്‍ക്കു ഗാനമെഴുതി. 'അവള്‍ വിശ്വസ്തയായിരുന്നു' എന്ന ചിത്രത്തിലെ 'തിരയും തീരവും ചുംബിച്ചുറങ്ങി' തുടങ്ങിയ ചലച്ചിത്രഗാനങ്ങള്‍ പ്രസിദ്ധമായി. അദ്ധ്യാപികയായിരുന്ന ശോശാമ്മയയിരുന്നു ഭാര്യ. 1982 ജൂണ്‍ 13നു അന്തരിച്ചു.

കൃതികള്‍

'ബാഷ്‌പോദകം' കവിതാസമാഹാരം
'ജീവിതം ആരംഭിക്കുന്നു' നോവല്‍
'ഈ അരയേക്കര്‍ നിന്റേതാണ്'
പമ്പാനദി പാഞ്ഞൊഴുകുന്നു' നീണ്ടകഥകള്‍