കാസര്‍ഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിലും കര്‍ണാടകയിലെ മംഗലാപുരത്തും ഉണ്ടായിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദു-മുസ്ലീം മതസൗഹാര്‍ദത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കലാരൂപം. മുസ്‌ലിം ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായമായ കര്‍ബല യുദ്ധത്തിന്റെ അനുസ്മരണാര്‍ത്ഥമാണ് മുസ്ലീങ്ങള്‍ മുഹറമാഘോഷിക്കുന്നത്. ഈ സ്മരണ തന്നെയാണ് അലാമികളിയിലൂടെയും പറയുന്നത്. അലാമിവേഷം ധരിച്ച് ചടങ്ങിനെ വര്‍ണാഭമാക്കുന്നത് ഹിന്ദുമത വിഭാഗത്തില്‍പെട്ടവരാണ്. കാര്‍മികത്വം വഹിക്കുന്നത് മുസ്ലീംമതത്തിലെ പ്രമാണിമാരും.
ഉള്ളടക്കം: ഹസ്രത്ത് ഇമാം ഹുസൈന്റെ നേതൃത്വത്തില്‍ ഏകാധിപതിയായ യസീദിന്റെ ദുര്‍ഭരണത്തിനെതിരേ ധര്‍മ്മയുദ്ധം നടന്നു. യുദ്ധത്തില്‍ ശത്രുസൈന്യങ്ങള്‍ കരിവേഷമണിഞ്ഞ് ഹുസൈന്റെ കുട്ടികളേയും മറ്റും ഭയപ്പെടുത്തി. അതികഠിനമായ യുദ്ധത്തിനിടയില്‍ തളര്‍ന്നുപോയ ഹുസൈന്റെ ആള്‍ക്കാര്‍ ദാഹജലത്തിനായി ഉഴറി നടന്നപ്പോള്‍ യസീദിന്റെ സൈന്യം കിണറിനു ചുറ്റും അഗ്‌നികുണ്ഡങ്ങള്‍ നിരത്തി അവര്‍ക്കു ദാഹജലം നിഷേധിച്ചു. യുദ്ധത്തിനൊടുവില്‍ ഹുസൈന്‍ ക്രൂരമായി വധിക്കപ്പെട്ടു, ശരീരഭാഗങ്ങള്‍ ഛേദിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കാന്‍ ശ്രമിച്ച യസീദിന്റെ ആള്‍ക്കാള്‍ ഹുസൈന്റെ കൈകള്‍ മണ്ണില്‍ മൂടാനാവതെ വലയുന്നു. എത്ര ശ്രമിച്ചിട്ടും ആ കരങ്ങള്‍ മണ്ണില്‍ താഴാതെ തന്നെ നിന്നപ്പോള്‍ ശത്രുക്കള്‍ പകുതിമാത്രം അടക്കം ചെയ്തു രക്ഷപ്പെടുകയായിരുന്നു. അലാമികളിയുടെ സമാപന ചടങ്ങുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് അഗ്‌നികുണ്ഡമൊരുക്കലും തീക്കനലില്‍ കിടന്നുരുളലുമൊക്കെ. അന്നു യുദ്ധരംഗത്തു മൃതിയടഞ്ഞ സേനാനികളെ ബഹുമാനിക്കാന്‍ കൂടിയാണിത്. അലാമികളിയുടെ പ്രധാന ഇനങ്ങളില്‍ ഒന്നായ വെള്ളിക്കരം എഴുന്നെള്ളിപ്പ് ഇതിന്റെ അനുസ്മരണമാണ്.