പാരിസ്: ലോകപ്രശസ്ത സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ് (84) അന്തരിച്ചു. അര്‍ജന്റീനയിലെ ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങളോടും അധോലോക സംഘങ്ങളോടും സിനിമയിലൂടെയും രാഷ്ട്രീയത്തിലൂടെയും പോരാടിയ അര്‍ജന്റീനന്‍ സംവിധായകനായ സൊളാനസിനാണ് 2019ല ഐ.എഫ്.എഫ്.കെയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കിയത്. അതേറ്റുവാങ്ങാന്‍ സൊളാനസ് തിരുവനന്തപുരത്ത് എത്തുകയും ചെയ്തു. അര്‍ജന്റീനയുടെ യുനെസ്‌കോ അംബാസഡറായി പാരിസിലായിരുന്നു. കോവിഡ് ചികിത്സയ്ക്കിടെയാണു മരണം സംഭവിച്ചത്.
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള സംവിധായക പുരസ്‌കാരം നേടിയിട്ടുണ്ട്. അര്‍ജന്റീനയിലെ ഭരണകക്ഷിയായ ഇടതുപാര്‍ട്ടി അംഗമാണ്.
1975ല്‍ തീവ്രവാദ സംഘടനകള്‍ തട്ടിക്കൊണ്ടു പോകുമെന്ന ഭീഷണിയെത്തുടര്‍ന്ന് സ്‌പെയിനില്‍ ഒളിവില്‍ കഴിഞ്ഞു. 1983ല്‍ അര്‍ജന്റീനയില്‍ ജനാധിപത്യം വന്നപ്പോഴാണു തിരികെയെത്തിയത്. ദീര്‍ഘകാലം അര്‍ജന്റീന ഭരിച്ച പ്രസിഡന്റ് കാര്‍ലോസ് മെനത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു. ഒരു തവണ വെടിയേറ്റെങ്കിലും വധശ്രമത്തില്‍നിന്നു രക്ഷപ്പെട്ടു. 2007ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായും സൊളാനസ് പൊരുതി നോക്കി.
ദി അവര്‍ ഓഫ് ദ് ഫര്‍ണസസ്, ടാംഗോഎക്‌സൈല്‍ ഓഫ് ഗ്രെഡല്‍, സൗത്ത് തുടങ്ങിയവ സൊളാനസിന്റെ പ്രശസ്ത സിനിമകളാണ്.