തലസ്ഥാന നഗരിയിലെ പ്രസിദ്ധമായ വി.ജെ.ടി ഹാള്‍ ഇനി അയ്യന്‍കാളി എന്ന പേരിലറിയപ്പെടും. അയ്യന്‍കാളിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ശ്രീമൂലം പ്രജാസഭയില്‍ അയ്യങ്കാളി നടത്തിയ നിരവധി ഇടപെടലുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അയ്യങ്കാളിയുടെ പേര് വി.ജെ.ടി ഹാളിന് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിക്ടോറിയ ജൂബിലി ടൗണ്‍ഹാള്‍ എന്നാണ് വി.ജെ.ടി ഹാളിന്റെ പൂര്‍ണ്ണരൂപം.

കേരള ദളിത് ഫെഡറേഷന്‍ സംഘടിപ്പിച്ച അയ്യന്‍കാളി ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യവേ ആണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടന്നത്. ശ്രീമൂലം പ്രജാസഭ സമ്മേളിച്ചിരുന്നത് വി.ജെ.ടി ഹാളിലായിരുന്നു. ഈ ഹാളില്‍ നിന്നു കൊണ്ടാണ് ദളിത് ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി അയ്യങ്കാളി ശബ്ദമുയര്‍ത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.