മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ യുവപ്രതിഭാ പുരസ്‌കാരം നടി പാര്‍വതി തിരുവോത്തിന്. നീലക്കുയിലിലെ നീലിയെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടംതേടിയ താരമാണ് മിസ് കുമാരി. നടി പാര്‍വതിക്ക് ആര്‍ട്ടിസ്റ്റ് നമ്ബൂതിരി പുരസകാരം സമ്മാനിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷത വഹിച്ചു.
മലയാളസിനിമയുടെ നായികാസങ്കല്പം ‘നീലക്കുയിലി’ലെ കീഴാളനായികയെ അവതരിപ്പിച്ചുകൊണ്ട് മാറ്റിമറിച്ച മിസ് കുമാരി സിനിമയുടെ ചരിത്രമാണെന്ന് കമല്‍ പറഞ്ഞു. മലയാള സിനിമ അന്നും ഇന്നും ദളിത്കീഴാള നായകസങ്കല്പങ്ങള്‍ക്ക് മുഖംമറച്ചുനില്‍ക്കുകയാണ്.
‘ഉയരെ’ എന്ന സിനിമയിലെ പാര്‍വതി തിരുവോത്തിന്റെ അഭിനയം വിസ്മയകരമാണ്. നായികയുടെ മുഖം എത്ര വികൃതമാണെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം പ്രേക്ഷകര്‍ നെഞ്ചോടുചേര്‍ക്കുന്നതാണ് ഈ സിനിമയുടെ വിജയം കമല്‍ പറഞ്ഞു. തിരക്കഥാകൃത്ത് ജോണ്‍പോള്‍, സിറിയക് തോമസ്, കലാമണ്ഡലം ക്ഷേമാവതി, ജോണി താളിയത്ത്, സി.സി. വിപിന്‍ചന്ദ്രന്‍, സി.എസ്. തിലകന്‍, ബേബിറാം, പി.ഡി. വിശ്വംഭരന്‍, ബക്കര്‍ മേത്തല എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ അവതരിപ്പിച്ച ഗാനമേള നടന്നു.