71. പട്ടണത്തിങ്കൽ വളരെഭേദം
നാട്ടുമ്പുറത്തിൽ നടക്കാൻ മേലാ
ആട്ടുന്നു, തല്ലുന്നു, പുത്തൻ വാങ്ങിക്കുന്നു
നട്ടം തിരിക്കുന്നു, യോഗപ്പെണ്ണെ!- അതു
കേട്ടാൽ കരഞ്ഞു പോം ജ്ഞാനപ്പെണ്ണേ!

72. കടക്കാൻ വിരോധിച്ച വഴിയെന്നുള്ളിൽ
കടക്കാതെ സാധുക്കളകപ്പെടുമ്പോൾ
ഇടിത്തീ വരുമ്പോലെ ചിലകൂട്ടരോടി വ-
ന്നിടിക്കുന്നു, പിടിക്കുന്നു യോഗപ്പെണ്ണെ!
കൊടുക്കുന്നു, നടക്കുന്നു ജ്ഞാനപ്പെണ്ണെ!

 

73. പൊമ്പണം കയ്യിരിക്കുന്നതും
ചെമ്പുകാശെന്നു പറഞ്ഞില്ലെങ്കിൽ
വമ്പേറിറ്റും ചില നായന്മാരെക്കൂടി
യമ്പോ! വിറപ്പിക്കും യോഗപ്പെണ്ണേ!- നമ്മെ
പ്പമ്പരം പാടിക്കും ജ്ഞാനപ്പെണ്ണേ!

74. നല്ലരിവച്ചുനാമുണ്ടെന്നാലും
ചൊല്ലരുതായതൊരുത്തരോടും
കല്ലരിയെന്നു പറഞ്ഞാൽ വഴക്കില്ല
നല്ലരീതിയിതു! യോഗപ്പെണ്ണേ!- മേലിൽ
ചൊല്ലരുതീവിധം ജ്ഞാനപ്പെണ്ണേ!

75. കാഷ്ഠം ഭുജിച്ചു നടന്നിരുന്ന
പട്ടിക്കു ചാരേ നടന്നുകൊള്ളാം
കഷ്ടം! മനുഷ്യർക്കു പാടില്ല എന്നുള്ള
ചട്ടം നിറുത്തണ്ടൊ, യോഗപ്പെണ്ണേ!- നിങ്ങൾ
ശിഷ്ടന്മാരല്ലയോ ജ്ഞാനപ്പെണ്ണേ!