131. വൈദികർ തൊട്ടമഹാശയന്മാർ
വാദം കളഞ്ഞിതുപോലെ ചെയ്താൽ
ഖേദങ്ങളെല്ലാമകലുമെന്നേ മംഗ-
ളോദയമുണ്ടാവൂ യോഗപ്പെണ്ണേ! -യോഗ-
ക്ഷേമവും വർദ്ധിക്കും ജ്ഞാനപ്പെണ്ണേ!

132. തീണ്ടലാകും ദശകന്ധരന്റെ
കണ്ഠം മുറിക്കും കരുണാകരൻ
ഇണ്ടലെന്യേ മാടരാജാധിരാജനാം
രണ്ടാം രഘുവരൻ യോഗപ്പെണ്ണേ! -വാഴ്ക
വേണ്ടുവോളം കാലം ജ്ഞാനപ്പെണ്ണേ!

 

133. അത്തിരുമേനിയിത്തീണ്ടിച്ചട്ടം
എത്ര കുറയ്ക്കുന്നനുദിവസം
ഉത്തമദൃഷ്ടാന്തമൊന്നു രണ്ടല്ലോ
പത്തു നൂറായിരം യോഗപ്പെണ്ണേ! -സത്യ-
വേത്താവീത്തമ്പുരാൻ ജ്ഞാനപ്പെണ്ണേ!

134. ജാതിയിലീഴവനെന്നാലും
നീതിയും വിദ്യയുമുള്ളാളിനെ
ഭൂതിയരുളുന്നു*ജഡ്ജിയായ് വയ്ക്കുന്നു
ഖ്യാതി കൂട്ടീടുന്നു യോഗപ്പെണ്ണേ! -എത്ര
നീതിമാനിദ്ദേഹം ജ്ഞാനപ്പെണ്ണേ!

135. ശീലഗുണവും പഠിപ്പുമുള്ള
വാലനും തച്ചനും പാണന്മാർക്കും
ജോലി കൽ‌പ്പിക്കുന്നു തൃക്കൺ പതിക്കുന്നു
പാലിക്കുന്നു നിത്യം യോഗപ്പെണ്ണേ! -സത്യ-
ലോലുപനീനൃപൻ ജ്ഞാനപ്പെണ്ണേ!